സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഇന്നലെ രാത്രി തുടങ്ങിയ മഴ ശക്തമായിത്തന്നെ തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, എറണാകുളം, കോട്ടയം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ചിലയിടങ്ങളിൽ ഇന്നു കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കോട്ടയത്ത് പടിഞ്ഞാറൻ മേഖലയിലും മലയോര മേഖലയിലും മഴ ശക്തിപ്രാപിച്ചതോടെ ആറുകളിൽ ജലനിരപ്പ് കുതിച്ചുയര്‍ന്നു. കൊച്ചിയിൽ പള്ളുരുത്തി, ഇടക്കൊച്ചി എന്നിവിടങ്ങളിൽ വെള്ളം കയറി. അരുവിക്കര ഡാമിൻ്റെ മൂന്നാമത്തെ ഷട്ടർ 45 മിനിറ്റിനുള്ളിൽ 30 സെ.മീ കൂടി ഉയർത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
അടുത്ത അഞ്ച് ദിവസവും കേരളത്തിലും മാഹിയിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 45 മുതൽ 55 കിലോമീറ്റർ വേഗതയിൽ കാറ്റും വീശിയടിക്കാനും സാധ്യതയുണ്ട്. ജൂലൈ 29, 30, 31, ഓഗസ്റ്റ് 1 തീയതികളിൽ കേരളത്തിലും ലക്ഷദ്വീപിലും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.