യുഎഇ എമ്പസിയിലെ ഡിപ്ലോമാറ്റ് ബാഗ് വഴി കേരളത്തിലേക്ക് സ്വർണ കള്ളക്കടത്ത് നടത്തിയത് കോൺസൽ ജനറലിന്റെയും അറ്റാഷെയുടെ അറിവോടെയാണെന്ന് പ്രതി സ്വപ്ന സുരേഷിന്റെ മൊഴി. കോൺസുൽ ജനറിലിും അറ്റാഷെക്കും പ്രതിഫലമായി കള്ളക്കടത്ത് സംഘം പണം നൽകിയിരുന്നെന്ന് ചോദ്യം ചെയ്യലിൽ സ്വപ്ന കസ്റ്റംസിന് മൊഴി നൽകി. എൻഐഎ കസ്റ്റഡിയിലുള്ള സ്വപ്നയെയും മറ്റ് പ്രതികളെയും ഇന്നലെ രാവിലെയാണ് കസ്റ്റംസ് ചോദ്യം ചെയ്തത്.
2019 ജൂലൈയിലാണ കള്ളക്കടത്ത് ആരംഭിക്കുന്നത്. റമീസ് സരിത്ത് സന്ദീപ് എന്നിവർ ചേർന്നാണ് ഇതിന് പദ്ധതിയിട്ടത്. തുടർന്ന് സഹായത്തിനായി യുഎഇ കോൺസൽ ജനറലിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറിയായ തന്നെ സമീപിക്കുകായിരുന്നു. തുടർന്ന് കോൺസുൽ ജനറലിനോട് വിവരം അറിയിക്കുകയും പങ്കാളിയാക്കുകയും ചെയ്തു. തുടക്കത്തിൽ ഡിപ്ലോമാറ്റ് ബാഗിൽ ഡമ്മി പരീക്ഷണം നടത്തി. ഇത് വിജയമായതോടെ ബാഗിൽ എത്തിച്ചു. അഞ്ച് മുതൽ എഴ് കിലോ വരെയാണ് ആദ്യം കടത്തിയത്. പിടിക്കപ്പെടില്ലെന്ന് ഉറപ്പായതോടെ കൊണ്ടുവരുന്ന സ്വർണത്തിന്റെ അളവ് വർദ്ധിപ്പിച്ചു. ഓരോ തവണയും സ്വർണമെത്തുമ്പോഴും കോൺസൽ ജനറലിന് 1500 ഡോളർ നൽകി. കൊവിഡ് വന്നതോടെ കോൺസൽ ജനറൽ യുഎഇയിലേക്ക് മടങ്ങി. തുടർന്ന് അറ്റാഷെ ഇടപാടിൽ പങ്കാളിയായി. അറ്റാഷെക്കും 1500 ഡോളർ പ്രതിഫലം നൽകിയെന്നും സ്വപ്ന കസ്റ്റംസിന് മൊഴിനൽകി.
കള്ളക്കടത്തിൽ എം ശിവശങ്കർ ഒരു തരത്തിലും ഇടപെട്ടിട്ടില്ലെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്. ശിവശങ്കറുമായി അടുത്ത സൗഹൃദമുണ്ടായിരുന്നെന്നും മൊഴി നൽകി. മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റ് നടപടി ക്രമങ്ങളിലേക്ക് കസ്റ്റംസ് കടക്കും. കള്ളക്കടത്തിൽ നയതന്ത്ര ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് നേരത്തെ തന്നെ കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അറ്റാഷെയെ ചോദ്യം ചെയ്യാൻ കസ്റ്റംസ് വിദേശ കാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയിരുന്നു. അന്വേഷണ സംഘത്തിന്റെ നീക്കം മുൻകൂട്ടി കണ്ട് കേരളത്തിൽ നിന്ന ഡൽഹിയിലെത്തിയ അറ്റാഷെ രണ്ട് ആഴ്ച മുമ്പ് യുഎഇലേക്ക് മടങ്ങിയിരുന്നു. അറ്റാഷെയെ ചോദ്യം ചെയ്യാൻ അനുമതി തേടി കേന്ദ്ര വിദേശ കാര്യമന്ത്രാലയം യുഎഇക്ക് കത്ത് നൽകിയിട്ടുണ്ട്. ഇതിനോട് യുഎഇ ഇതുവരെ പ്രതികരിച്ചിട്ടില്ല. യുഎഇ കോൺസുലേറ്റിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ പങ്ക് സംബന്ധിച്ച് വ്യക്തമായി സൂചന ലഭിച്ചത് കേസിൽ നിർണായക വഴിത്തിരിവാകും.