തിരുവനന്തപുരം: കോവിഡ് പരിശോധനയുടെ കാര്യത്തിൽ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളം മൂന്നാം സ്ഥാനത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തുടക്കത്തിൽ 100നു താഴെ മാത്രമായിരുന്നു പ്രതിദിന പരിശോധന. അത് രോഗവ്യാപന തോതനുസരിച്ച് 25,000ത്തിൽ കൂടുതലെത്തിക്കാൻ കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,160 സാമ്പിളുകളാണ് പരിശോധിച്ചത്.
15 സർക്കാർ ലാബുകളിലും 8 സ്വകാര്യ ലാബുകളിലുമുൾപ്പെടെ 25 സ്ഥലങ്ങളിലാണ് ആർടിപിസിആർ പരിശോധിക്കാനുള്ള സംവിധാനങ്ങളുള്ളത്. ട്രൂ നാറ്റ് പരിശോധന 19 സർക്കാർ ലാബിലും 15 സ്വകാര്യ ലാബിലും സിബി നാറ്റ് പരിശോധന 6 സർക്കാർ ലാബിലും 9 സ്വകാര്യ ലാബിലും നടക്കുന്നു. എയർപോർട്ടിലേയും ക്ലസ്റ്ററുകളിലേയും ആന്റിജൻ പരിശോധനയ്ക്കായി 10 ലാബുകളുമുണ്ട്. നിലവിൽ 84 ലാബുകളിൽ കോവിഡിന്റെ വിവിധ പരിശോധനകൾ നടത്താനാകും. 8 സർക്കാർ ലാബുകളിൽ കൂടി പരിശോധിക്കാനുള്ള നടപടികൾ പൂർത്തിയായി വരികയാണ്.