ആലുവയിൽ 18 കന്യാസ്ത്രീകൾ കൂടി കൊവിഡ്. കൊവിഡ് ബാധിച്ച് മരിച്ച സിസ്റ്റർ ക്ലെയറിന്റെ സമ്പർക്ക പട്ടികയിലുള്ളവരാണ് ഇവർ. ആലുവ ചുണങ്ങംവേലി സെന്റ് മേരീസ് പ്രൊവിഡൻസ് മഠത്തിലെ കന്യാസ്ത്രീകൾക്കാണ് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചത്. ജൂൺ 15 നാണ് മഠത്തിലെ സിസ്റ്റർ ക്ലെയർ മരിക്കുന്നത്. മരണത്തിന് ശേഷം നടത്തിയ സ്രവ പരിശോധനയിലാണ് രോഗ ബാധ കണ്ടെത്തിയത്. പനിയെ തുടർന്നാണ് ഇവരെ പഴങ്കനാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ക്ലെയറിന്റെ മരണ ശേഷമാണ് കന്യാസ്ത്രീകളെ പരിശോധനക്ക് വിധേയരാക്കിയത്. ക്ലെയറിന്റെ സമ്പർക്കത്തിലുള്ള മറ്റ് രണ്ട് കന്യാസ്ത്രീകൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ക്ലെയറിന്റെ സമ്പർക്കത്തിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 20 ആയി. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്. ക്ലെയറിന് അസുഖം കണ്ടെത്തിയതുമുതൽ ഇവർ മറ്റിടങ്ങളിലേക്ക് പോയിട്ടില്ല. സമ്പർക്ക പട്ടിക തയ്യാറാക്കുന്നത് ദുഷ്കരമാവില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക് കൂട്ടൽ. അതേ സമയം ക്ലെയറിന് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്തായനായിട്ടില്ല. 73 വയസുണ്ടായിരുന്ന സിസ്റ്റർ മഠം വിട്ട് പുറത്തുപോയിട്ടില്ലെന്നാണ് മറ്റ് കന്യാസ്ത്രീകൾ പറയുന്നത്.
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഇന്ന് ഒരാൾ കൂടി മരിച്ചു. ഇടുക്കി അയ്യപ്പൻ കോവിൽ സ്വദേശി നാരായണനാണ് മരിച്ചത്. 78 വയസ്സുണ്ടായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പാസില്ലാതെ തമിഴ്നാട് അതിർത്തി കടന്നാണ് ഇയാൾ ഇടുക്കിയിൽ എത്തിയത്. മകനോടൊപ്പമാണ് ഇയാൾ അതിർത്തി കടന്ന് വന്നത്. ഇരുവരെയും നിർബന്ധപൂർവം സ്രവ പരിശോധനക്ക് വിധേയരാക്കി. ഇന്നലെയാണ് സ്രവ പരിശോധനാ ഫലം ഇന്നലെ വൈകീട്ടാണ് ലഭിച്ചത്. ഇയാളുടെ മകനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നാരായണന്റെ ആരോഗ്യ നില ഇന്നലെ മുതൽ വഷളായിരുന്നു. തുടർന്നാണ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. വാർദ്ധക്യ സഹജമായ അസുഖങ്ങളും ഇയാൾക്കുണ്ടായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമെ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കൂ. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 44 ആയി.