തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കെ, ഒരേ സമയം 50,000 രോഗികളെ ചികിത്സിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. അടുത്തമാസത്തോടെ കേരളത്തിലെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധവുണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇത്തരത്തില്‍ കൂടുതല്‍ രോഗികളെ ഒരേസമയം ചികിത്സിക്കാന്‍ സൌകര്യമൊരുങ്ങുന്നതോടെ സര്‍ക്കാരിന് ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ഷൈലജ പറഞ്ഞു.
''ഓരോ ജില്ലയിലും നമുക്ക് ഇതിനകം രണ്ട് കൊവിഡ് ആശുപത്രികളുണ്ട്. കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഓരോ കൊവിഡ് ആശുപത്രിക്കും ഒരു ഫസ്റ്റ് ലെവല്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ (എഫ്.എല്‍.ട്ടി.സി) തുറന്നു. അങ്ങനെ ഇതിനോടകം 28 എഫ്.എല്‍.ട്ടി.സികള്‍ ഞങ്ങള്‍ക്കുണ്ട്. ഇപ്പോള്‍ ഇത് 56 ആയി ഉയര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതായത് ഒരു കോവിഡ് ആശുപത്രിയില്‍ രണ്ട് എഫ്എല്‍ടിസികള്‍ ഉണ്ടാകും'' ഷൈലജ ടീച്ചര്‍ പറഞ്ഞു.
കേരളത്തില്‍ ഇന്നലെ 821 പുതിയ കൊവിഡ്-19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 12,480 ആണ്. ഇതില്‍ 7,063 സജീവ കേസുകളാണ് ഉള്ളത്. 42 പേരാണ് കേരളത്തില്‍ കൊവിഡ് ബാധിച്ച് ഇതുവരെ മരണപ്പെട്ടത്.