കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് മുതലുള്ള ഞായറാഴ്ചകളിലാണ് ജില്ലാ ഭരണകൂടം സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇത് തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്കും മെഡിക്കൽ ഷോപ്പുകൾക്കും മാത്രമാണ് തുറക്കാൻ അനുമതിയുള്ളത്. സൂപ്പർമാർക്കറ്റുകൾക്ക് തുറക്കാൻ അനുവദിക്കില്ല. ജനങ്ങൾ വീട്ടിൽ കഴിയണമെന്നാണ് നിർദ്ദേശം. ജില്ലക്ക് പുറത്തേക്ക് പോകാൻ ആരേയും അനുവദിക്കില്ല. മെഡിക്കൽ ആവശ്യങ്ങൾക്ക് മാത്രമെ പുറത്തിറങ്ങാൻ അനുമതിയുള്ളു.
കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് ഞായറാഴ്ച ലോക്ഡൗൺ പ്രഖ്യാപിച്ചത്. സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയത്. നാദാപുരം തൂണേരി വടകര തിരുവണ്ണൂർ വില്യാപ്പള്ളി തുടങ്ങിയ മേഖലകളിലാണ് സ്ഥിതിഗതികൾ ഏറെ രൂക്ഷമായി തുടരുന്നത്. കോഴിക്കോട് കോർപ്പറേഷനിൽ 26 ഓളം ഡിവിഷനുകൾ റെഡ് സോണുകളാണ്. കൊവിഡ് സ്ഥിരീകരിച്ച രോഗികളിൽ 10 പേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. ജില്ലയിൽ 50 കണ്ടെയിൻമെന്റ് സോണുകളാണ് ഉള്ളത്.
സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രി ടിപി രാമകൃഷ്ണൻ നേതൃത്വത്തിൽ അവലോകന യോഗം നടത്തി. വീഡിയോ കോൺഫ്രൻസിലൂടെയായിരുന്ന യോഗം.