പൗരത്വ നിയമ ഭേതഗതിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. സ്യൂട്ട് ഹർജിയാണ് ഫയൽ ചെയ്തത്. നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ കോടതിയെ സമീപിച്ചത്. നിയമം വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ഹർജിയിൽ പറയുന്നു. ഭരണഘടനയുടെ ആർട്ടിക്കൾ 131 പ്രകാരമാണ് സർക്കാർ നടപടി. നിയമത്തിനെതിരെ ആദ്യമായാണ് ഒരു സംസ്ഥാന സർക്കാർ കോടതിയെ സമീപിക്കുന്നത്.
പൗരത്വ നിയമത്തിനെതിരെ സംസ്ഥാന നിയമസഭ നേരത്തെ പ്രമേയം പാസാക്കിയിരുന്നു. നിയമം പിൻവലിക്കണമെന്ന പ്രമേയത്തെ ഇരു മുന്നണികളും പിന്തുണച്ചിരുന്നു. പൗരത്വ നിയമം മതവിവേചനത്തിന് ഇടയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞിരുന്നു. നിയമത്തിനെതിരെ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ഇതര മുഖ്യമന്ത്രിമാർക്ക് പിണറായി വിജയൻ കത്തെഴുതിയിരുന്നു. 11 മുഖ്യമന്ത്രിമാർക്കാണ് പിണറായി വിജയൻ കത്തെഴുതിയത്. ഇതിന് തുടർച്ചയായാണ് നിയമത്തിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത് നിയമത്തിനെതിരായ കേസിൽ സർക്കാർ കക്ഷി ചേരണമെന്ന പ്രതിപക്ഷം സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് പ്രത്യേക സ്യൂട്ട് ഹർജി സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്.