വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ രാജീവ് സദാനന്ദനെ മുഖ്യമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവായി നിയമിച്ചു. മുഖ്യമന്ത്രിയുടെ ആരോഗ്യ ഉപദേശകനാകുന്ന അദ്ദേഹം ചീഫ് സെക്രട്ടറിയുമായി ചേർന്ന് ആരോഗ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. സംസ്ഥാനത്ത് കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ മൂന്ന് മാസത്തേക്കാണ് നിയമനം. ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ അനുവദിക്കില്ല, എന്നാൽ ടൂറിസം വകുപ്പ് വാഹന സൗകര്യം ഒരുക്കും.
ഉപദേശകരുടെ പേരിലുള്ള വിവാദങ്ങളുടെ ഇടയിൽക്കൂടിയാണ് പുതിയ ഉപദേശകനെ മുഖ്യമന്ത്രി നിയമിക്കുന്നത്. എന്നാല്‍, അടുത്ത കാലത്ത് ആരോഗ്യവകുപ്പ് കേരളത്തിൽ ഉണ്ടാക്കിയ നല്ല പ്രവർത്തനങ്ങൾക്ക് പലതിനും ചുക്കാൻ പിടിച്ച ഉദ്യോഗസ്ഥന്‍ എന്ന നിലയിലാണ് സര്‍ക്കാര്‍ അദ്ദേഹത്തിന്‍റെ സേവനം വീണ്ടും ഉറപ്പാക്കുന്നത്. ആർദ്രം മിഷൻ, ഇ -ഹെൽത്ത്, കിരൺ സർവേ, ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട്, ആരോഗ്യനയരൂപീകരണം എന്നിങ്ങനെ പല മികച്ച നയങ്ങൾക്കും പിന്നിൽ രാജീവ് സദാനന്ദന്‍റെ കരങ്ങളുണ്ട്.