സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. മോദി സർക്കാരിന്റെ സാമ്പത്തിക ദുരുപയോഗം ദശലക്ഷക്കണക്കിന് കുടുംബങ്ങളെ തകര്‍ക്കാന്‍ പോകുന്ന ദുരന്തമാണെന്ന് അദ്ദേഹം പറഞ്ഞു.
"സാമ്പത്തിക ദുരുപയോഗം രാജ്യത്തെ ദശലക്ഷത്തോളം കുടുംബങ്ങളെ ദുരിതത്തിലാക്കും. ഇത് നിശബ്ദമായി അംഗീകരിക്കാനാകില്ല." രാഹുൽ ട്വീറ്റ് ചെയ്തു. ഇതിനോടൊപ്പം #BJPDistractandRule എന്ന ഹാഷ്ടാഗും അദ്ദേഹം കൂട്ടിച്ചേർത്തു.
"പത്തിൽ എട്ടോളം കുടുംബങ്ങൾക്ക് വരുമാനം നഷ്ടപ്പെട്ടു, നഗരപ്രദേശങ്ങളിൽ ഉള്ളവരേക്കാൾ ഗ്രാമങ്ങളിലുള്ളവരെയാണ് ലോക്ക് ഡൌണ്‍ ഏറ്റവും അധികം ബാധിച്ചത്, നൂറ്റാണ്ടിൽ ആദ്യമായി കൊടും ദാരിദ്ര്യം തിരികെവരുന്നതായും കാണാൻ സാധിക്കുന്നുണ്ട്." രാഹുൽ ഗാന്ധി തുറന്നടിച്ചു. ലോക്ഡൗൺ സമയത്തെ സാമ്പത്തിക വിവരങ്ങള്‍ മുൻ നിർത്തിയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്
സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി നടത്തിയ പഠനത്തിൽ സാമ്പത്തികമായി ഇടത്തരം നിൽക്കുന്നവരെ ലോക്ഡൗൺ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. 84 ശതമാനത്തോളം കുടുംബങ്ങൾക്ക് വരുമാനം കുറയുകയോ മുഴുവനായും നഷ്ടപ്പെടുകയോ ചെയ്തിട്ടുണ്ട്.
സമൂഹത്തിലെ ദരിദ്രവിഭാഗങ്ങൾക്ക് പതിനായിരം രൂപ ക്യാഷ് സപ്പോർട്ടും ചെറുകിട സംരംഭകർക്ക് സാമ്പത്തിക ഉത്തേജക പാക്കേജും നൽകണമെന്ന് ഗാന്ധി മുൻപ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മെയ് മാസത്തിലെ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിനോട് പ്രതികരിക്കുന്നതിനിടെ ലോക്ഡൗൺ ഏറ്റവും കൂടുതൽ ബാധിക്കുന്നവരുടെ കയ്യിൽ പണമെത്തിയില്ലെങ്കിൽ അത് വൻ ദുരന്തത്തിന് കാരണമാകുമെന്ന് രാഹുൽ ഗാന്ധി മുൻപേ പറഞ്ഞിരുന്നു.