സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു. മിനിമം ചാർജ് പത്ത് രൂപയാക്കി. ജസ്റ്റിസ് രാചന്ദ്രൻ കമ്മീഷന്റെ ശുപാർശ മന്ത്രിസഭായോഗം അംഗീകരിച്ചു. അതേസമയം, വിദ്യാർത്ഥികളുടെ മിനിമം ചാർജ് ഒരു രൂപയിൽ നിന്ന് അഞ്ച് രൂപയാക്കണമെന്ന ശുപാർശ മന്ത്രിസഭായോഗം തള്ളി. കൊവിഡ് കാലത്തേക്കാണ് ബസ് ചാർജ് വർധിപ്പിച്ചിരിക്കുന്നത്. രണ്ടര കിലോമീറ്റര്‍ വരെ 8 രൂപ തന്നെയായിരിക്കും. 5 കിലോ മീറ്ററിന് 10 രൂപ നല്‍കണം.
നേരത്തെ കോവിഡ് ലോക്ക്ഡൗണിന് പിന്നാലെ 50 ശതമാനം നിരക്ക് കൂട്ടി ഉത്തരവിറക്കിയിരുന്നു. കേന്ദ്ര സർക്കാരിന്റെ ലോക്ക്‌ഡൗൺ മാർഗനിർദേശങ്ങൾ കണക്കിലെടുത്ത് സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി പകുതി സീറ്റിൽ സർവീസിന് അനുമതി നൽകിക്കൊണ്ടായിരുന്നു ഇത്. പിന്നീട് മുഴുവൻ സീറ്റിലും യാത്രാനുമതി നൽകിയതോടെ നിരക്ക് വർധന പിൻവലിച്ചിരുന്നു.
നിലവിലുള്ള മിനിമം നിരക്കിൽ സഞ്ചരിക്കാനുള്ള ദൂരം അഞ്ച് കിലോമീറ്ററാണ്. ഇത് രണ്ടര കിലോമീറ്ററാക്കി കുറയ്ക്കണമെന്ന് രാമചന്ദ്രൻ കമ്മീഷൻ ശുപാർശ ചെയ്തിരുന്നു. ഇത് മന്ത്രിസഭായോഗം അംഗീകരിച്ചില്ല. രണ്ടര കിലോമീറ്റർ എട്ട് രൂപയ്ക്കും അഞ്ച് കിലോമീറ്റർ യാത്ര ചെയ്യാൻ പത്ത് രൂപയും നൽകണം.