കുപ്പി വെള്ളത്തിന് സംസ്ഥാനത്ത് ഇനി മുതൽ 13 രൂപ നൽകിയാൽ മതി. ഇതു സംബന്ധിച്ച് രണ്ടു ദിവസത്തിനകം സർക്കാർ ഉത്തരവിറങ്ങും. നിലവിൽ 18 രൂപ മുതൽ 20 രൂപ വരെയാണ് ഒരു ലിറ്റർ വെള്ളത്തിന് സ്വകാര്യ കമ്പനികൾ ഈടാക്കുന്നത്. ഇത് ഏകീകരിക്കണമെന്ന ആവശ്യം ഏറെക്കാലമായി ഉയർന്നു കൊണ്ടിരിക്കുകയായിരുന്നു. തമിഴ്നാട്ടിൽ ജയലളിത മുഖ്യമന്ത്രിയായിരിക്കെ കുപ്പിവെള്ള വിതരണത്തിൽ സർക്കാർ നടത്തിയ ശക്തമായ ഇടപെടൽ ഫലം കണ്ടിരുന്നു. അമ്മത്തണ്ണി എന്ന പേരിൽ ലിറ്ററിന് 10 രൂപാ നിരക്കിലാണ് തമിഴ്നാട് കുപ്പിവെള്ളമിറക്കിയത്. അതോടെ പൊതുമാർക്കറ്റിൽ പിടിച്ചു നിൽക്കാൻ മറ്റു കമ്പനികൾക്കും വിലയിൽ മാറ്റം വരുത്തേണ്ടി വന്നു.
ഇതേ മാതൃക പിന്തുടർന്ന് കേരളാ വാട്ടർ അതോറിറ്റി കുപ്പിവെള്ള യൂണിറ്റ് ഈ വർഷം തന്നെ ആരംഭിക്കാനിരിക്കുകയാണ്. ഇതിനിടെയാണ് വില നിയന്ത്രണം ലക്ഷ്യം വച്ച് സർക്കാർ സ്വകാര്യ കമ്പനികളുമായി ചർച്ച നടത്തിയത്. ഭക്ഷ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് വില കുറക്കാൻ തീരുമാനമായത്. ഇതനുസരിച്ച് ലിറ്റർ വെള്ളത്തിന്റെ വില 20-ൽ നിന്ന് ഒറ്റയടിക്ക് ഏഴ് രൂപ കുറഞ്ഞ് 13 രൂപയാകും.
അത്യാവശ്യ ഉൽപന്നങ്ങളെ അവശ്യ സാധന വില നിയന്ത്രണ പട്ടികയിൽ ഉൾപ്പെടുത്താൻ സർക്കാറിന് അധികാരമുണ്ട്. ഇതുപയോഗിച്ച് കുടിവെള്ളത്തെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിനെതിരെ സ്വകാര്യ കുടിവെള്ള കമ്പനികൾ കോടതിയിലെത്തിയെങ്കിലും കോടതി സർക്കാർ നിലപാട് അംഗീകരിക്കുകയാണുണ്ടായത്. ഇതേ തുടർന്ന് നടന്ന ചർച്ചയിലാണ് വില കുറയ്ക്കാൻ കുപ്പിവെള്ള കമ്പനികൾ തയ്യാറായത്. അതേസമയം ഈ രംഗത്തെ വൻകിട കമ്പനികൾ ശക്തമായ എതിർപ്പുമായി ഇപ്പോഴും രംഗത്തുണ്ട്.