എറണാകുളം പ്രളയതട്ടിപ്പ് കേസിൽ പ്രതിയായ സിപിഎം നേതാവ് അൻവറിൽ നിന്നും ക്രൈംബ്രാഞ്ചിന് നിർണായക തെളിവുകൾ ലഭിച്ചു. തട്ടിപ്പിലൂടെ കൈക്കലാക്കിയ പണം ബാങ്കിൽ നിന്ന് പിൻവലിച്ച രസീതാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. അഞ്ച് ലക്ഷം രൂപയാണ് ഇയാൾ പിൻവലിച്ചത്. പണം നിക്ഷേപിച്ച അയ്യനാട് സഹകരണ ബാങ്കിൽ പ്രതിയുമായി നടത്തിയ തെളിവെടുപ്പിലാണ് രസീത് ലഭിച്ചത്. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അൻവറിനെ ചോദ്യം ചെയ്തിരുന്നു. പണം തട്ടാനായി അൻവറിന്റെ നേതൃത്വത്തിലാണ് ഗൂഡാലോചന നടന്നതെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. കേസിലെ പ്രതിയായ അൻവറിന്റെ ഭാര്യ കൗലത്തിനെയും ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് പണം നിക്ഷേപിച്ച ആയ്യനാട് സഹകരണ ബാങ്കിൽ ഇരുവരെയും എത്തിച്ച് തെളിവെടുത്തത്.
തിങ്കളാഴ്ച വൈകീട്ടാണ് അൻവർ പൊലീസിൽ കീഴടങ്ങിയത്. കൊച്ചി സിറ്റിപൊലീസ് കമ്മീഷണറുടെ ഓഫീസിൽ എത്തിയാണ് ഇയാൾ കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തി ശേഷം അൻവറിനെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കി. തുടർന്ന് അന്വേഷണ സംഘത്തിന്റെ ആവശ്യ പ്രകാരം അൻവറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് പത്തരലക്ഷം രൂപയാണ് അൻവറും ഭാര്യ കൗലത്തും ചേർന്ന് തട്ടിയെടുത്തത്. പണം ഇരുവരും ആയ്യനാട് സഹകരണ ബാങ്കിലേക്ക് മാറ്റിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അൻവർ ഇതിനിടെ ഒളിവിൽ പോവുകയായി. കൗലത്തിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അൻവറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കീഴടങ്ങാൻ ഹൈക്കോടതി ആവശ്യപ്പെടുകയായിരുന്നു. കീഴടങ്ങാൻ കോടതി അനുവദിച്ച സമയം അവസാനിക്കാനിരിക്കെയാണ് പൊലീസിൽ ഇയാൾ കീഴടങ്ങിയത്. ഇതോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായി.