കോവിഡ് പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കാന്‍ അവസരമുണ്ടാകില്ല. ആഭ്യന്തര ഹാജിമരെ മാത്രം ഉള്‍പ്പെടുത്തി ഇക്കൊല്ലത്തെ ഹജ്ജ് കര്‍മത്തിന് സൗദി ഹജ്ജ് മന്ത്രാലയം അനുമതി നല്‍കി. സൗദിയിൽ തന്നെയുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഹജ്ജ് നിർവഹിക്കാൻ സാധിക്കും. എന്നാൽ വളരെ കുറച്ച് തീർത്ഥാടകർക്ക് മാത്രമേ ഇതിനായി അവസരം ഒരുക്കുകയുള്ളുവെന്ന് മന്ത്രാലയം വ്യക്തമാക്കി.
ആഗോള ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് ചരിത്ര തീരുമാനത്തിന് സൗദി ഹജ്ജ് മന്ത്രാലയം മുതിര്‍ന്നത്. ലോകമെങ്ങും കോവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ കൂട്ടമായി ഹജ്ജിന്റെ കര്‍മ്മങ്ങള്‍ നിര്‍വഹിക്കല്‍ അസാധ്യമാണ്. ലോക മുസ്‌ലിങ്ങള്‍ക്ക് പുണ്യകര്‍മങ്ങള്‍ ഭദ്രതയോടെയും സുരക്ഷിതമായും നിര്‍വഹിക്കാനുള്ള സാഹചര്യമൊരുക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി. അടുത്ത മാസമാണ് ഹജ്ജ് കര്‍മ്മങ്ങള്‍ ആരംഭിക്കുക.
സാമൂഹിക അകലം പാലിച്ചുകൊണ്ടായിരിക്കും തീര്‍ഥാടനം അനുവദിക്കുക. കഴിഞ്ഞ വര്‍ഷം 25 ലക്ഷം വിശ്വാസികളാണ് ഹജ്ജ് കര്‍മ്മം അനുഷ്ഠിച്ചത്. ഇതില്‍ പതിനെട്ട് ലക്ഷം വിശ്വാസികളും വിദേശ രാജ്യങ്ങളില്‍ നിന്നാണ് എത്തിയത്.