ഏഷ്യന്‍ ഉപഭൂഖണ്ഡത്തെ യുദ്ധഭീതിയിലാഴ്ത്തി വീണ്ടും ഇരുകൊറിയകളും തമ്മില്‍ സംഘര്‍ഷം മൂർച്ഛിക്കുന്നു. അതിര്‍ത്തി കടന്ന് കുപ്രചാരണങ്ങള്‍ നടത്തി സംഘര്‍ഷം സൃഷ്ടിക്കാനാണ് നീക്കമെങ്കില്‍ ദക്ഷിണ കൊറിയയുമായുള്ള സമാധാന ഉടമ്പടി പ്രകാരം സൈനികവൽക്കരിക്കപ്പെട്ട അതിർത്തി പ്രദേശങ്ങളിൽ ഉത്തര കൊറിയയുടെ സൈന്യം വീണ്ടും പ്രവേശിക്കുമെന്നാണ് ഒടുവില്‍ ഉത്തര കൊറിയ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ദക്ഷിണ കൊറിയയുമായി ബന്ധം വിച്ഛേദിക്കേണ്ട സമയം അതിക്രമിച്ചതായി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പരമാധികാരിയായ കിം ജോങ് ഉന്‍ ചുമതലപ്പെടുത്തിയ പ്രകാരം സായുധ വിഭാഗം മേധാവിയോട് ശത്രുരാജ്യത്തിനെതിരായി സൈനിക നീക്കത്തിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ നിര്‍ദേശം നല്‍കിയെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
പാർട്ടിയുടെയും സർക്കാറിന്റെയും തീരുമാനങ്ങളും ഉത്തരവുകളും സൈന്യം അതിവേഗം സമഗ്രമായി നടപ്പാക്കുമെന്ന് കൊറിയൻ പീപ്പിൾസ് ആർമിയുടെ (കെപിഎ) ജനറൽ സ്റ്റാഫ് വക്തമാക്കി. 2018 ലെ അന്തർ കൊറിയൻ ഉടമ്പടി പ്രകാരം സൈനികവൽക്കരിക്കപ്പെട്ട മേഖലകളിൽ വീണ്ടും പ്രവേശിക്കാനും,രാജ്യത്തെ സംരക്ഷിക്കാനുമുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തു വരികയാണെന്നും അവര്‍ പറയുന്നു.
എന്നാല്‍, കരാറുകള്‍ പാലിക്കാന്‍ ഉത്തര കൊറിയ തയാറാകണമെന്ന് ദക്ഷിണ കൊറിയ ആവശ്യപ്പെട്ടു. ഏതു സാഹചര്യവും നേരിടാന്‍ ദക്ഷിണ കൊറിയന്‍ സൈന്യം തയാറാണെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു. ഉത്തര കൊറിയയില്‍ നിന്ന് കടന്ന് ദക്ഷിണ കൊറിയയില്‍ രാഷ്ട്രീയ അഭയം നേടിയവര്‍ കിം ജോങ് ഉന്‍, സഹോദരി കിം ജോ യോങ് എന്നിവര്‍ക്കെതിരെ ലഘുലേഖകള്‍ ഉത്തര കൊറിയന്‍ അതിര്‍ത്തിയിലേക്ക് പറത്തിവിടുന്നതാണ് ഉത്തര കൊറിയയെ പ്രധാനമായും ചൊടിപ്പിക്കുന്നത്.
കിം ജോങ് ഉന്‍ കഴിഞ്ഞാല്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും രണ്ടാം സ്ഥാനം വഹിക്കുന്ന ആളാണ് കിം യോ ജോങ് എന്നാണ് കരുതപ്പെടുന്നത്. കിം ജോങ് ഉന്നിന്റെ ഉപദേശക കൂടിയാണ് അവര്‍. കിം ജോങ് ഉന്നിനു ശേഷം അധികാരം ഇവരില്‍ കേന്ദ്രീകരിക്കുമെന്നാണ് പൊതുവില്‍ കരുതപ്പെടുന്നത്.