തിരുവനന്തപുരം: കണ്ടെയ്ൻമെന്റ് സോണുകൾ നിർണയിക്കുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി. ഓരോ ദിവസവും രാത്രി 12 മണിക്ക് മുമ്പ് കണ്ടെയ്ൻമെന്റ് സോണുകൾ നിർണയിച്ച് വിജ്ഞാപനം ഇറക്കും. പഞ്ചായത്തുകളിൽ വാർഡ് തലത്തിലും കോർപറേഷനുകളിൽ സബ് വാർഡ് തലത്തിലുമാവും കണ്ടെയ്ൻമെന്റ് സോണുകൾ. ചന്ത, തുറമുഖം, കോളനി, സ്ട്രീറ്റ്, താമസപ്രദേശം തുടങ്ങി, പ്രാദേശിക സാഹചര്യം പരിശോധിച്ച് കണ്ടെയ്ൻമെന്റ് സോണുകൾ തീരുമാനിക്കും.
ഒരു വാർഡിൽ ഒരു വ്യക്തി പ്രാദേശിക സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആവുകയും വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്ന രണ്ടു വ്യക്തികൾ പോസിറ്റീവാകുകയും ചെയ്താലും ഒരു വാർഡിൽ പ്രാഥമിക സമ്പർക്കത്തിലുള്ള പത്തിൽ കൂടുതൽ പേർ നിരീക്ഷണത്തിലായാലും സെക്കൻഡറി പട്ടികയിലുള്ള 25ലധികം പേർ ഒരു വാർഡിൽ നിരീക്ഷണത്തിലായാലും കോവിഡ് വ്യാപനത്തിനുള്ള സാധ്യത ഒരു സബ് വാർഡിലോ, ചന്ത, ഹാർബർ, ഷോപ്പിങ് മാൾ, സ്ട്രീറ്റ്, താമസപ്രദേശം എന്നിവയിൽ കണ്ടെത്തിയാലും ഒരു പ്രത്യേക പ്രദേശം കണ്ടെയ്ൻമെന്റ് സോണാവും. ഏഴു ദിവസത്തേക്കാവും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കുക. ജില്ലാ കളക്ടറുടെ ശുപാർശ അനുസരിച്ചാവും കാലാവധി നീട്ടുക.
ഒരു വാർഡിൽ 50 ശതമാനത്തിലധികം പ്രദേശം കണ്ടെയ്ൻമെന്റ് സോണിലായാൽ ആ തദ്ദേശസ്ഥാപനം റെഡ് കളർ കോഡഡ് ലോക്കൽ സെൽഫ് ഗവൺമെന്റ് ആകും. വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തി വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്ന ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചാൽ വീടും അതിന്റെ നിശ്ചിത ചുറ്റളവിലുള്ള വീടുകളും ചേർത്ത് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കുമെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ദീർഘദൂര ട്രെയിനുകളിൽ വരുന്നവർ ഇടയ്ക്കുള്ള സ്റ്റേഷനിൽ ഇറങ്ങിയ ശേഷം വേറെ ട്രെയിനിൽ യാത്ര ചെയ്യുകയും അതിലൂടെ പരിശോധകരുടെ കണ്ണ് വെട്ടിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം നടപടികൾ സൃഷ്ടിക്കുന്ന ആഘാതം വളരെ വലുതാണ്. അവർ തോൽപ്പിക്കുന്നത് പരിശോധനാ സംവിധാനത്തെയല്ല, സ്വന്തം സഹോദരങ്ങളെ തന്നെയാണ് എന്ന കാര്യം ഓര്‍മ്മിക്കണമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം താക്കീത് ചെയ്തിരുന്നു.