തിരുവനന്തപുരം: വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്കുള്ള ക്വാറന്റൈൻ മാർഗരേഖ വിദഗ്ധ സമിതിയുടെ നിർദ്ദേശപ്രകാരം പുതുക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചു. വിദേശത്തു നിന്നെത്തുന്നവർക്ക് വീടുകളിൽ ക്വാറന്റൈൻ സൗകര്യം ഉണ്ടെങ്കിൽ സത്യവാങ്മൂലം എഴുതിവാങ്ങി ആവശ്യമായ മുൻകരുതൽ നിർദ്ദേശം നൽകും. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ കോവിഡ് ജാഗ്രതാ പോർട്ടലിൽ ഹോം ക്വാറന്റൈൻ സംബന്ധിച്ച് സത്യവാങ്മൂലം നൽകണം. സ്വന്തം വാഹനത്തിലോ ടാക്‌സിയിലോ വീടുകളിലേക്ക് പോകാം. മറ്റു സംസ്ഥാനങ്ങളിൽ നിന്നുവരുന്നവർക്ക് സ്വന്തം വീട്ടിൽ സൗകര്യമില്ലെങ്കിൽ മറ്റൊരു വീട് തിരഞ്ഞെടുക്കാം. സത്യവാങ്മൂലത്തിൽ പറയുന്ന കാര്യങ്ങൾ ജില്ലയിലെ കോവിഡ് കൺട്രോൾ റൂം അന്വേഷിക്കും. വീട്ടിൽ സൗകര്യമില്ലാത്തവർക്ക് ഇൻസ്റ്റിറ്റൃൂഷണൽ ക്വാറന്റൈനോ പെയ്ഡ് ക്വാറന്റൈനോ തിരഞ്ഞെടുക്കാം. പെയ്ഡ് ക്വാറന്റൈന് ഹോട്ടലുകളിൽ സൗകര്യമൊരുക്കും.
വിദേശത്തു നിന്ന് വരുന്നവരെ സംബന്ധിച്ച വിവരം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം, പോലീസ്, കോവിഡ് കെയർ സെന്റർ നോഡൽ ഓഫീസർ, ജില്ലാ കളക്ടർ എന്നിവർക്ക് കൈമാറും. ഇവർ നിശ്ചിത സമയത്തിനുള്ളിൽ വീട്ടിലെത്തിയെന്നത് പോലീസ് പരിശോധിച്ച് ഉറപ്പാക്കും. വീടുകളിലെ സൗകര്യം തദ്ദേശസ്ഥാപനങ്ങൾ പരിശോധിക്കും. വീട്ടിലുള്ളവർക്ക് ആവശ്യമായ ബോധവത്ക്കരണം നൽകും. കുട്ടികളോ പ്രായമായവരോ ഉണ്ടെങ്കിൽ പ്രത്യേകം മുൻകരുതൽ നിർദേശം നൽകും. നിരീക്ഷണത്തിലുള്ള വ്യക്തി ക്വാറന്റൈൻ ലംഘിച്ചാൽ പോലീസ് നടപടി സ്വീകരിക്കും. ഇൻസ്റ്റിറ്റൃൂഷണൽ ക്വാറന്റൈനിലും പെയ്ഡ് ക്വാറന്റൈനിലും കഴിയുന്നവരെ തദ്ദേശസ്ഥാപനം, പോലീസ്, റവന്യു വിഭാഗങ്ങൾ കർശനമായി നിരീക്ഷിക്കുകയും ആവശ്യമായ സൗകര്യമുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യും.
മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് കേരളത്തിൽ പ്രവേശിക്കാൻ അനുമതി നൽകിയ വിവരം ജില്ലാ കളക്ടർ, തദ്ദേശസ്ഥാപനം, പോലീസ്, കോവിഡ് കെയർ സെന്റർ നോഡൽ ഓഫീസർ എന്നിവരെ അറിയിച്ചിരിക്കണം.
വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് ഓരോ കാര്യവും റിപ്പോർട്ട് ചെയ്യാൻ സംവിധാനമുണ്ടാക്കും. ഫ്രണ്ട്‌ലൈൻ ട്രീറ്റ്‌മെൻറ് സെൻറർ ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലും ആളുകളെ അയക്കേണ്ടിവരും. ഇതുസംബന്ധിച്ച ചികിത്സാ കേന്ദ്രങ്ങളുടെ പ്രവർത്തനം ചിട്ടപ്പെടുത്തുന്നതിനുള്ള പ്രോട്ടോകോൾ ആരോഗ്യവകുപ്പ് തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.കേരളത്തിലേക്ക് അതിഥി തൊഴിലാളികൾ തിരിച്ചു വരാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ മടങ്ങി വരുന്നവരെ സുരക്ഷാ ക്രമീകരണങ്ങളോടെ ക്വാറന്റൈനിൽ കഴിഞ്ഞ ശേഷമേ ജോലിക്ക് പോകാൻ അനുവദിക്കൂ.