പാലക്കാട് കൊവിഡ് സ്ഥിരീകരിച്ച ലോറി ഡ്രൈവർ കടന്നു കളഞ്ഞു. കൊവിഡ് ബാധിതനായ ആന്ധ്ര സ്വദേശിയാണ് ചികിത്സ തുടരാതെ നാട്ടിലേക്ക് മടങ്ങിയത്. ജൂൺ 1-നാണ് ഇയാൾ ചരക്കുമായി ആന്ധ്രയിൽ നിന്നും കേരളത്തിൽ എത്തിയത്. വയറിളക്കം ബാധിച്ചതിനെ തുടർന്ന് ജില്ലാ ആശുപത്രിയിലെത്തി. തുടർന്ന് ജൂൺ 5-ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. തൊട്ടടുത്ത ദിവസം തന്നെ ഇയാൾ സ്വദേശത്തേക്ക് കടന്നതായാണ് പൊലീസ് പറയുന്നത്. ഇത് സംബന്ധിച്ചുള്ള അന്വേഷണം ഇന്നലെയാണ് ആരംഭിച്ചത്. ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഇയാൾ വിശാഖപട്ടണത്താണെന്നാണ് പൊലീസ് പറയുന്നത്.
ആന്ധ്ര സർക്കാറിന് ഇത് സംബന്ധിച്ചുള്ള വിവരം പാലക്കാട് പൊലീസ് കൈമാറിയിട്ടുണ്ട്. കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളയാൾ സംസ്ഥാനം വിട്ടത് വലിയ വീഴ്ചയാണെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. കേരളത്തിലേക്ക് വീണ്ടും ലോറിയുമായി എത്താൻ സാധ്യതയുള്ളതിനാൽ പൊലീസും ആരോഗ്യ വകുപ്പും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.