ബിരുദ കോഴ്‌സുകളിലേക്കുള്ള രണ്ട്, നാല് സെമസ്റ്റർ പരീക്ഷകള്‍ നടത്തില്ലെന്ന് ദില്ലി യൂണിവേഴ്‌സിറ്റി. റെഗുലര്‍ കോളേജുകൾ, സ്കൂൾ ഓഫ് ഓപ്പൺ ലേണിംഗ്, നോൺ-കൊളേജിയറ്റ് വിമൻസ് എഡ്യൂക്കേഷൻ ബോർഡ് (എൻസിഡബ്ല്യുഇബി) വിദ്യാർത്ഥികൾക്കാണ് പരീക്ഷ ഒഴിവാക്കുന്നത്. വിദ്യാർത്ഥികളുടെ സുരക്ഷയും ആരോഗ്യവും മുന്‍നിര്‍ത്തിയുള്ള നിലവിലുള്ള സർക്കാർ മാനദണ്ഡങ്ങൾ കണക്കിലെടുത്ത് പരമ്പരാഗത രീതിയിൽ പരീക്ഷകൾ നടത്തുന്നത് പ്രായോഗികമല്ലെന്ന് യൂണിവേഴ്‌സിറ്റി പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.
കോളേജോ, ഡിപ്പാര്‍ട്ട്മെന്‍റോ വിദ്യാർത്ഥികള്‍ക്ക് നല്‍കുന്ന 50 ശതമാനം ഇന്‍റേണല്‍ മാര്‍ക്കിന്‍റെ അടിസ്ഥാനത്തിലാണ് അവരെ ഈ സെമസ്റ്ററുകളില്‍ വിലയിരുത്തുക. ബാക്കി 50 ശതമാനം മാർക്ക് മുൻ സെമസ്റ്ററിലെ മാര്‍ക്കിനെ അടിസ്ഥാനമാക്കിയും നല്‍കും. മുമ്പത്തെ സെമസ്റ്ററില്‍ മാര്‍ക്ക് ഇല്ലാത്തവരെ ഇന്‍റേണല്‍ മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ മാത്രമാകും വിലയിരുത്തുക. അതേസമയം, സ്കൂൾ ഓഫ് ഓപ്പൺ ലേണിംഗ്, എൻസിഡബ്ല്യുഇബി വിഭാഗത്തില്‍ പെടുന്ന ഈ സെമസ്റ്ററുകള്‍ എഴുതേണ്ട മുൻ വർഷങ്ങളിലെ വിദ്യാർത്ഥികൾ പരീക്ഷ എഴുതണം.