ഗുരുതരമായ നാശനഷ്ടങ്ങളുണ്ടാക്കാതെ നിസർഗ ചുഴലിക്കാറ്റ് കടന്നുപോയി. റായ്ഗഡ് ജില്ലയിലാണ് നിസര്‍ഗ കരതൊട്ടത്. നിലവില്‍ മുംബൈ നഗരത്തില്‍ മണിക്കൂറില്‍ 110 കിലോ മീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയത്. ക്രമേണ വേഗം കുറഞ്ഞ് ന്യൂനമർദമായി മാറി. ഹാരാഷ്ട്രയുടെ വടക്കന്‍ തീരത്ത് ശക്തമായ കടല്‍ ക്ഷോഭം അനുഭവപ്പെട്ടെങ്കിലും ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടായില്ല. രണ്ടുപേര്‍ക്ക് ജീവന്‍ നഷ്ടമായതായി റിപ്പോര്‍ട്ടുണ്ട്.
ശക്തമായ കാറ്റില്‍ മുംബൈയിലെ പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണിട്ടുണ്ട്. ശക്തമായ മഴയും അനുഭവപ്പെട്ടു. നിസര്‍ഗയുടെ പശ്ചാത്തലത്തില്‍ മുംബൈ വിമാനത്താവളം വൈകീട്ട് 7 മണിവരെ അടച്ചിരുന്നു. ഭീതിയൊഴിഞ്ഞതോടെ വിമാനത്താവളം തുറന്നു. പലയിടത്തും വൈദ്യുതത്തൂണുകൾ തകർന്നിട്ടുണ്ട്. തീരത്തോട് തൊട്ടു കിടക്കുന്ന പ്രദേശങ്ങളിലെ വീടുകളുടെ മേൽക്കൂരകൾ തകർന്നു.
129 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ചുഴലിക്കാറ്റ് മുംബൈ തീരത്ത് അടുക്കുന്നത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മുംബൈയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. മുൻകരുതലുകളുടെ ഭാഗമായി രത്‌നഗിരി, സിന്ധുദുർഗ്, റായ്ഗഢ് മേഖലകളിലെ ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചിരുന്നു. സുരക്ഷക്രമീകരണങ്ങളുടെ ഭാഗമായി ഈ മേഖലകളില്‍ ദുരന്ത നിവാരണ സേനയേയും വിന്യസിച്ചിരുന്നു.