ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെത്തുടർന്ന് യുഎസ് നഗരങ്ങളിൽ പ്രതിഷേധം ആളിക്കത്തുന്നു. നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടും പ്രതിഷേധങ്ങളെ തണുപ്പിക്കാന്‍ കഴിയുന്നില്ല. ന്യൂയോർക്ക്, വാഷിംഗ്ടൺ ഡിസി എന്നിവയുൾപ്പെടെ പ്രധാന നഗരങ്ങളിലെല്ലാം കർഫ്യൂകൾ ലംഘിച്ചുകൊണ്ട് ജനങ്ങള്‍ തെരുവിലാണ്. കുറഞ്ഞത് 40 നഗരങ്ങളെങ്കിലും കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. വാഷിംഗ്ടൺ ഡിസിയിൽ 1,600 സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്.
ഫ്‌ളോയിഡിന്റെ കൊലപാതകത്തിൽ മിനസോട്ട സംസ്ഥാനം അവരുടെ പോലീസ് വകുപ്പിനെതിരെ പൗരാവകാശ കുറ്റം ചുമത്തി. തലമുറകളോളം ആഴത്തിലുള്ള വ്യവസ്ഥാപരമായ വംശീയതയെ വേരോടെ പിഴുതെറിയുന്നതിനാണ് അന്വേഷണം പ്രഖ്യാപിച്ചതെന്ന് ഗവർണർ ടിം വാൾസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഫ്ലോയ്ഡിന്റെ ജന്മനാടായ ടെക്സസിലെ ഹ്യൂസ്റ്റണിൽ കുടുംബത്തോടൊപ്പം സമാധാനപരമായ മാർച്ചിനായി ആളുകൾ തടിച്ചുകൂടിയിട്ടുണ്ട്. 20,000 പേർ വരെ പങ്കെടുക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതിനിടെ, ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി വാഷിംഗ്ടണ്‍ കാത്തലിക് ആര്‍ച്ച് ബിഷപ് വില്‍ട്ടണ്‍ ഡി ഗ്രിഗറി രംഗത്തെത്തി. പ്രതിഷേധം പടരുന്നതിനിടെ ജോണ്‍ പോള്‍ രണ്ടാമന്‍ ദേശീയ ദേവാലയം സന്ദര്‍ശിച്ച ട്രംപിന്റെ നടപടി അപക്വവും ദുരുപയോഗവുമാണെന്ന് ആര്‍ച്ച് ബിഷപ് പ്രതികരിച്ചു. പ്രസിഡന്റിന്റെ നടപടി നിന്ദ്യവും അമ്പരപ്പിക്കുന്നതുമാണെന്നും മതപരമായ ആചാരങ്ങള്‍ ലംഘിച്ചാണ് ട്രംപ് പള്ളിയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധക്കാര്‍ തീയിട്ട സെൻറ് ജോൺസ് പള്ളിയിലേക്ക് വൈറ്റ് ഹൗസിൽനിന്ന് നടന്നുപോയ ട്രംപ് ബൈബിളുമായി പള്ളിക്കുമുന്നിൽ നിന്നു. പളളി കത്തിച്ചതിനെ ഭീകരപ്രവർത്തനത്തോട് ഉപമിച്ച അദ്ദേഹം പട്ടാളത്തെ ഇറക്കി അടിച്ചമർത്തുമെന്നു ഭീഷണിപ്പെടുത്തിയിരുന്നു. ട്രംപ് പള്ളിയിലെത്തിയത്. രാജ്യത്തെ വെളുത്തവര്‍ഗക്കാരുടെ പിന്തുണ ഉറപ്പാക്കാനാണ് ട്രംപ് കാത്തലിക് ദേവാലയത്തില്‍ എത്തിയത് എന്നാണ് പ്രതിപക്ഷ വിമര്‍ശം.