കോവിഡ് പശ്ചാത്തലത്തിൽ രണ്ടുമാസം നീണ്ട അടച്ചിടലിനൊടുവിൽ സൗദി അറേബ്യയിലെ മുഴുവൻ പള്ളികളും തുറന്നു. മെയ് 31 മുതൽ മക്കയ്ക്ക് പുറത്തുള്ള എല്ലാ പള്ളികളിലും പ്രാർത്ഥന പുനരാരംഭിക്കാൻ അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. സാമൂഹിക അകലം പാലിച്ചാണ് പ്രാർത്ഥന നടക്കുന്നത്.
മദീനയിലെ മസ്ജിദുന്നബവിയുള്പ്പടെയുള്ള രാജ്യത്തെ 98800-ല്‍ അധികം പള്ളികളാണ് പ്രാർഥനക്കായി തുറന്നത്. മുഴുവൻ പള്ളികളിലും അറ്റകുറ്റപ്പണി, വൃത്തിയാക്കൽ, ശുചിത്വ പ്രക്രിയ എന്നിവ പൂര്‍ത്തിയാക്കിയിരുന്നു. പ്രാർത്ഥനയ്ക്ക് 15 മിനിറ്റ് മുമ്പ് തുറക്കുന്ന പള്ളികള്‍ അവ പൂർത്തിയാക്കി 10 മിനിറ്റ് കഴിഞ്ഞാൽ അടയ്ക്കണം എന്നാണ് നിര്‍ദേശം. വെള്ളിയാഴ്ച നമസ്കാരത്തിനായി, പ്രാർത്ഥനകൾക്ക് 20 മിനിറ്റ് മുമ്പ് പള്ളികൾ തുറക്കാൻ അനുമതി നൽകും.
പ്രായമുള്ളവരും വിട്ടുമാറാത്ത രോഗങ്ങളുള്ളവരും പള്ളിയിലേക്ക് വരരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2 മീറ്റർ ദൂരവും രണ്ട് വരികൾക്കിടയിൽ ഒരു വരിയുടെ ഇടവും വിട്ടുവേണം നിസ്ക്കരിക്കേണ്ടത്. പള്ളികളിൽ പ്രാർത്ഥന നടത്താൻ സ്വന്തമായി പ്രാർത്ഥന പായ കൊണ്ടുവരുന്നത് നല്ലതാണെന്നും ഇസ്ലാമിക് കാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.