കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കയിൽ നടക്കുന്ന പ്രതിഷേധങ്ങൾ അക്രമാസക്തമായി തുടരുന്നു. 16 സ്റ്റേറ്റുകളിലായി 26 നഗരങ്ങളിൽ അതാത് ഭരണകൂടങ്ങൾ കർഫ്യൂ പ്രഖ്യാപിച്ചു. പ്രതിഷേധങ്ങളെ നേരിടാൻ മിലിട്ടറി പൊലീസ് രംഗത്തിറങ്ങി. പലയിടങ്ങളിലും പൊലീസും പ്രതിഷേധക്കാരുമായി ഏറ്റുമുട്ടലുകളുണ്ടായി. ഇന്ത്യാനാപോളിസിലെ പ്രതിഷേധങ്ങൾക്കിടെ മൂന്ന് സമരക്കാർക്ക് വെടിയേറ്റു. ഇതിൽ ഒരാൾ മരിച്ചതായി സിഎൻഎൻ റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊറോണ ബാധ രൂഷമായ സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കാതെയാണ് പ്രതിഷേധം നടക്കുന്നത്. പൊലീസ് വാഹനങ്ങൾക്കും ബാങ്കുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും പ്രതിഷേധക്കാർ തീയിട്ടു. ഫെർഗൂസൻ പൊലീസ് ആസ്ഥാനം ആക്രമിക്കപ്പെട്ടു. ഇവിടെയുള്ള എല്ലാ പൊലീസുദ്യോഗസ്ഥരെയും ഒഴിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു.
‘എനിക്ക് ശ്വാസംമുട്ടുന്നു’ എന്ന ഫ്ലോയ്ഡിന്റെ അവസാന നിലവിളി മുദ്രാവാക്യമാക്കി യു.എസിലെങ്ങും പ്രതിഷേധം കനക്കുകയാണ്. തുടർച്ചയായ നാലാംദിവസവും മിനിയാപോളിസിൽ പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി. പോലീസ് കണ്ണീർവാതകവും റബ്ബർ ബുള്ളറ്റും പ്രയോഗിച്ചു. നഗരത്തിൽ വെള്ളിയാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതു ലംഘിച്ച് പ്രതിഷേധക്കാർ തെരുവിലിറങ്ങി. നഗരത്തിൽ സൈന്യത്തെ വിന്യസിക്കാൻ തയ്യാറായിരിക്കാൻ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടതായും വാര്‍ത്തകള്‍ ഉണ്ട്.
ജോർജ് ഫ്‌ളോയിഡിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ ഡെറിക്ക് ചൗവിനെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. എട്ടുമിനിറ്റും 46 സെക്കൻഡും ചൗവിന്റെ കാൽമുട്ടുകൾ ഫ്ലോയ്ഡിന്റെ കഴുത്തിലുണ്ടായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇയാളെ സര്‍വീസില്‍ നിന്നു സസ്പെന്‍ഡ് ചെയ്ത് കൊലക്കുറ്റത്തിന് കേസെടുത്ത് ജയിലില്‍ അടച്ചിട്ടുണ്ട്.