ജൂണില്‍ നടക്കാനിരിക്കുന്ന ജി-7 ഉച്ചകോടി മാറ്റിവെയ്ക്കുമെന്നും ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളെ ഉച്ചകോടിയിലേക്ക് ക്ഷണിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഫ്‌ളോറിഡയിലെ കേപ് കനാവറയില്‍ നിന്ന് വാഷിങ്ടണിലേക്ക് മടങ്ങുന്നതിനിടെ എയര്‍ഫോഴ്‌സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലപഴക്കം ചെന്ന രാജ്യങ്ങളുടെ കൂട്ടായ്മയായിട്ടാണ് ജി-7 ഉച്ചകോടിയെ തോന്നിയതെന്നും അദ്ദേഹം പറഞ്ഞു.
കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ ലോകത്തിലെ ഏറ്റവും വലിയ ഏഴ് വികസിത സമ്പദ്‌വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ഒരു സംഘടനയാണ് ജി 7 (അല്ലെങ്കിൽ ഗ്രൂപ്പ് ഓഫ് സെവൻ). എന്നാല്‍, ഈ രാജ്യങ്ങള്‍ ലോകത്ത് നടക്കുന്ന കാര്യങ്ങളെ ശരിയായി പ്രതിനിധീകരിക്കുന്നുവെന്ന് എനിക്ക് തോന്നുന്നില്ലെന്നാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ക്ഷണിക്കുന്നതിന് കാരണമായി ട്രംപ് പറയുന്നത്.
ജി-7 രാജ്യങ്ങളുടെ സർക്കാർ മേധാവികളും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റും കൂടാതെ പരമ്പരാഗതമായി, മറ്റ് രാജ്യങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും പ്രതിനിധികളേയും ഉച്ചകോടിയിലേക്ക് ക്ഷണിക്കാറുണ്ട്. നേരത്തെ ജൂണ്‍ അവസാന വാരം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉച്ചകോടി ചേരാനായിരുന്നു തീരുമാനം.