അമേരിക്കയിൽ വെള്ളക്കാരനായ പൊലീസുകാരൻ നിരപരാധിയായ കറുത്ത വംശക്കാരനെ കഴുത്തിൽ കാൽമുട്ടമർത്തി ശ്വാസംമുട്ടിച്ച് കൊന്ന സംഭവത്തിൽ പ്രതിഷേധം ആളിപ്പടരുന്നു. കൊലപാതകത്തിന് ഉത്തരവാദികളായ 'ക്രിമിനല്‍' പൊലീസുമാരില്‍ ഒരാളായ ഡെറിക് ചോവിനെ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യാന്‍ നിര്‍ബന്ധിതമായി. മിനസോഡയുടെ തലസ്ഥാന നഗരമായ സെന്റ് പോളിലേക്കും സംഘർഷം വ്യാപിച്ചു. പ്രതിഷേധ കേന്ദ്രമായ തേഡ് പ്രീസിൻക്റ്റ് പൊലീസ് സ്റ്റേഷൻ കെട്ടിടത്തിനു പ്രക്ഷോഭകർ തീയിട്ടു.
എട്ട് മിനുറ്റ് 46 സെക്കന്‍ഡ് കറുത്ത വര്‍ഗക്കാരനായ ജോർജ് ഫ്ലോയ്ഡിന്‍റെ കഴുത്തില്‍ കാല്‍മുട്ട് ഊന്നിനിന്നാണ് വെളുത്ത വര്‍ഗക്കാരനായ പൊലീസ് ഓഫീസര്‍ ഡെറിക് ചോവന്‍ കൊലപ്പെടുത്തിയത്. നാട്ടുകാര്‍ പ്രതിഷേധിച്ചിട്ടുപോലും ആ 'നരാധമന്മാര്‍' പിന്മാറിയിരുന്നില്ല. പ്രതിഷേധവുമായി ചുറ്റും തടിച്ചുകൂടിയവരില്‍ ചിലര്‍ ആ കൊടുംക്രൂരതയുടെ ദൃശ്യങ്ങള്‍ എടുത്തതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പങ്കാളികളായ മറ്റ് മൂന്ന് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെ അന്വേഷണം നടക്കുകയാണ്.
പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും പോലീസ് നടപടി തുടരുകയാണ്. വെള്ളിയാഴ്ച രാവിലെ പ്രക്ഷോഭം റിപ്പോർട്ട് ചെയ്യുന്നതിനിടെ സിഎൻഎൻ റിപ്പോർട്ടർ ഒമർ ജിംനസിനെ പൊലീസ് അറസ്റ്റു ചെയ്തു. സിഎൻഎന്നിന്റെ മറ്റു 2 മാധ്യമപ്രവർത്തകർ കൂടി അറസ്റ്റിലായിട്ടുണ്ട്. മിനിയപ്പലിസിൽ റെയിൽ ഗതാഗതവും ബസ് സർവീസും ഞായറാഴ്ച വരെ നിർത്തിവച്ചു.
പലചരക്കുകടയിൽ ഒരാൾ കള്ളനോട്ട് നൽകി സാധനം വാങ്ങിയെന്ന പരാതിയിൽ ആളുമാറിയാണ് പൊലീസ് ഫ്ലോയ്‌ഡിനെ കസ്റ്റഡിയിൽ എടുത്ത് വിലങ്ങണിയിച്ചത്. ചെറുത്തപ്പോൾ നിലത്തുവീഴ്‌ത്തി ഡെറിക് ഷോവിൻ എന്ന പൊലീസുകാരൻ കഴുത്തിൽ കാൽമുട്ടമർത്തുകയായിരുന്നു. വേദനയെടുക്കുന്നു, ശ്വാസം മുട്ടുന്നു എന്ന് കരഞ്ഞുപറഞ്ഞിട്ടും ഫ്ലോയ്ഡിനെ അയാള്‍ വിട്ടില്ല. ഇപ്പോള്‍, മിനിയാപൊളിസിലെ തെരുവുകള്‍ 'എനിക്ക് ശ്വാസം മുട്ടുന്നു' എന്ന മുദ്രാവാക്യം കൊണ്ട് പ്രക്ഷുബ്‌ധമാവുകയാണ്.