ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദ്വേഷ പ്രസംഗത്തിൽ രൂക്ഷ വിമര്‍ശനവുമായി രാജ്യസഭ എംപിയും മുൻ കോൺഗ്രസ് നേതാവുമായ കപിൽ സിബൽ. മുസ്ലിം വിഭാഗത്തിനെതിരായ വിദ്വേഷ പരാമർശത്തിൽ പ്രധാനമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ ഓര്‍ത്ത് വേദനിക്കുകയാണെന്നും പ്രധാനമന്ത്രി സ്ഥാനത്തിന് അദ്ദേഹം അര്‍ഹനല്ലെന്നും കപിൽ സിബൽ എക്സില്‍ കുറിച്ചു.
'രാജ്യത്തെ സ്വത്തുക്കള്‍ സ്ത്രീകള്‍ക്കും നുഴഞ്ഞുകയറ്റക്കാർക്കും തീവ്രവാദികൾക്കും കോണ്‍ഗ്രസ് നല്‍കുമെന്നാണ് മോദിയുടെ പരാമര്‍ശം. രാജ്യത്തെ 20 കോടി ജനങ്ങൾ അദ്ദേഹത്തിന് പ്രശ്നമല്ല. അവര്‍ക്ക് ആഗ്രഹങ്ങളൊന്നും ഉണ്ടാകില്ലേ? രാഷ്ട്രീയത്തിന്‍റെ നിലവാരം കൂപ്പുകുത്തി. ചരിത്രത്തിൽ ഇങ്ങനെ സംഭവിച്ചിട്ടില്ല. അത് സംഭവിക്കാൻ ഞാന്‍ ആഗ്രഹിക്കുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്തുകൊണ്ടാണ് ഇതിനെതിരെ നടപടിയെടുക്കാത്തത് ? തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിയുടെ പരാമർശത്തെ അപലപിക്കുകയും അദ്ദേഹത്തിന് നോട്ടീസ് അയക്കുകയും ചെയ്യണം ' കപില്‍ സിബല്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ സ്വത്തുക്കള്‍ മുസ്‍ലിംകൾക്ക് വീതിച്ചുനൽകും, രാജ്യത്ത് കടന്നുകയറിയവര്‍ക്കും കൂടുതൽ കുട്ടികൾ ഉള്ളവർക്കും നിങ്ങളുടെ സ്വത്ത് നൽകുന്നത് അംഗീകരിക്കാനാകുമോ എന്നായിരുന്നു മോദി കഴിഞ്ഞ ദിവസം പറഞ്ഞത്. രാജസ്ഥാനിന്‍ ബൻസ്വാരയിൽ നടന്ന ബിജെപി റാലിക്കിടെയായിരുന്നു വിദ്വേഷ പരാമർശം. ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പരാതികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിക്കുന്നത്.