മുംബൈ: എൽഗാർ പരിഷത്ത് കേസിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത് ജയിലിലടച്ച വനിതാവിമോചന പ്രവർത്തകയും നാഗ്പുർ സർവകലാശാല മുൻ പ്രൊഫസറുമായ ഷോമ സെൻ ജയില്‍ മോചിതയായി. ആറു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഷോമ സെൻ പുറത്തിറങ്ങുന്നത്. മാര്‍ച്ച് 15-ന് ഷോമ സെന്നിന്റെ കസ്റ്റഡി ആവശ്യമില്ലെന്ന് എൻഐഎ സുപ്രീം കോടതിയെ അറിയിച്ചു. ഷോമയുടെ പ്രായവും രോഗാവസ്ഥയും കണക്കിലെടുത്ത് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരുടെ ബെഞ്ച് ഏപ്രില്‍ അഞ്ചിന് ജാമ്യം അനുവദിക്കുകയായിരുന്നു.
ജയില്‍ മോചിതയായ ഷോമ സെന്നിനെ മകളും സുഹൃത്തുക്കളും ചേർന്ന് സ്വീകരിച്ചു. 2018 ജൂണ്‍ ആറിനാണ് 66 കാരിയായ ഷോമ സെന്‍ അറസ്റ്റിലാകുന്നത്. നടപടികള്‍ പൂര്‍ത്തിയായ ശേഷം ഇന്നലെ ഉച്ചയോടെ മുംബൈ ബൈക്കുള ജയിലില്‍ നിന്ന് പുറത്തിറങ്ങി. ഷോമയെ കൂടാതെ 15 പേര്‍ കൂടെ കേസില്‍ അറസ്റ്റിലായിരുന്നു. നിബന്ധനകളോടെയാണ് ഷോമയ്ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. മഹാരാഷ്ട്ര വിട്ടുപോകരുത്, പാസ്പോർട്ട് സറണ്ടർ ചെയ്യണം, മേൽവിലാസവും ഫോൺ നമ്പരും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറണം എന്നിവയാണ് നിബന്ധനകൾ.
2018-ല്‍ പുണെയിൽ നടന്ന ഒരു ദലിത് സംഗമവും മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നാരോപിച്ച് രാജ്യത്തിന്‍റെ വിവിധയിടങ്ങളിലായി മനുഷ്യാവകാശ പ്രവര്‍ത്തകരെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ദലിതരുടെ സമ്മേളനത്തിലേക്ക് മറാത്ത സവര്‍ണര്‍ നടത്തിയ ആക്രമണം വലിയ ഏറ്റുമുട്ടലില്‍ കലാശിച്ചു. മഹാരാഷ്ട്രയില്‍ ആക്രമണം നടന്ന് അഞ്ചു മാസങ്ങള്‍ക്ക് ശേഷമാണ് ഷോമക്കെതിരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യുന്നത്.