കൽപ്പറ്റ : വയനാട് ലോക്‌സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി ആനി രാജയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഐഎന്‍എല്ലിന്‍റെ പച്ച കൊടി ഉയര്‍ത്തികാട്ടി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. പ്രസംഗത്തിനിടെ പ്രവര്‍ത്തകരില്‍ ഒരാളുടെ കയ്യില്‍ നിന്ന് ഐഎന്‍എല്ലിന്‍റെ പച്ച കൊടി വാങ്ങി ഉയര്‍ത്തിക്കാട്ടുകയായിരുന്നു. 'നിങ്ങള്‍ ഇത് കണ്ടില്ലേ? ഇത് എല്‍ഡിഎഫ് മുന്നണിയിലെ ബഹുമാനിക്കപ്പെടുന്ന സഖ്യ കക്ഷിയായ ഐഎന്‍എല്ലിന്‍റെ കൊടിയാണ്. ഈ പച്ച കൊടിയുടെ കൂടെ സിപിഎമ്മിന്റെയും സിപിഐയുടെയും ചെങ്കൊടിയുമിവിടെയുണ്ട്. ഇതാണ് ഞങ്ങളുടെ രാഷ്ട്രീയം'- ബൃന്ദാ കാരാട്ട് പറഞ്ഞു. രാഹുല്‍ ഗാന്ധി നാമനിർദേശപത്രിക സമർപ്പിക്കാനെത്തിയപ്പോൾ എന്തിനാണ് ലീഗിന്‍റെ പച്ച കൊടി ഒളിപ്പിച്ചതെന്നും അവർ ചോദിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
അതേസമയം, ഐഎന്‍എല്ലിനെ ആദരിക്കാന്‍ വേണ്ടിയാണ് റാലിക്കിടെ പച്ചകൊടി ഉയർത്തിയതെന്നായിരുന്നു ആനി രാജയുടെ പ്രതികരണം. ഫാസിസത്തിന് മുന്നില്‍ കൊടിമടക്കി കീശയില്‍ വെക്കാന്‍ പറയുന്നതല്ല ഇടതുരാഷ്ട്രീയം പഠിപ്പിക്കുന്നതെന്നും ആനി രാജ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം അഞ്ചിടങ്ങളിലായാണ് രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ നടന്നത്. റോഡ് ഷോകളും സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ജാഥകളിലുടനീളം കോണ്‍ഗ്രസിന്‍റെയോ ലീഗിന്‍റെയോ പതാകകളുണ്ടായിരുന്നില്ല. കൊടിയ്ക്ക് പകരം രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ പതിച്ച പ്ലക്കാർഡുകളാണ് പ്രവർത്തകർ ഉയർത്തിപ്പിടിച്ചത്.
2019-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ കൊടികളോടൊപ്പം ലീഗിന്‍റെ കൊടികളും ഉണ്ടായിരുന്നു. ആ ദൃശ്യങ്ങള്‍ ഉത്തരേന്ത്യയിൽ കോണ്‍ഗ്രസ് റാലിയില്‍ പാകിസ്താൻ പതാകയെന്ന തലക്കെട്ടോടെ ബിജെപി പ്രചരിപ്പിച്ചു. അതുകൊണ്ടാണ് അമേഠിയിൽ രാഹുല്‍ ഗാന്ധി തോൽവി നേരിട്ടതെന്നും വ്യാഖ്യാനങ്ങളുണ്ടായിരുന്നു.