അഹമ്മദാബാദ്: സന്യാസ ജീവിതം സ്വീകരിക്കാനായി 200 കോടി രൂപയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്തിലെ വ്യവസായി ദമ്പതികള്‍. ഗുജറാത്തിലെ ഹിമ്മത് നഗറിലുള്ള ജൈനമത വിശ്വാസികളായ ബവേഷ് ഭണ്ഡാരിയും ഭാര്യയുമാണ് സന്യാസം സ്വീകരിക്കാനായി തങ്ങളുടെ മുഴുവൻ സ്വത്തും ദാനം ചെയ്തത്. ഈ മാസം 22-ന് പ്രത്യേക ചടങ്ങുകളോടെ ഇരുവരും ഔദ്യോഗികമായി സന്യാസത്തിലേക്ക് കടക്കും.
2022-ല്‍ ഇവരുടെ 19-കാരിയായ മകളും 16-കാരനായ മകനും സന്യാസജീവിതം തെരഞ്ഞെടുത്തിരുന്നു. മക്കളുടെ പാത പിന്തുടര്‍ന്നാണ് ഇരുവരും സന്യാസം സ്വീകരിക്കാൻ തീരുമാനിച്ചത്. ആത്മീയ പാത സ്വീകരിക്കുന്നതിനു മുന്‍പ് ഇവര്‍ 35 പേരോടൊപ്പം നാലു കിലോമീറ്റര്‍ ഘോഷയാത്ര നടത്തിയിരുന്നു. ഈ യാത്രയില്‍ രാജകീയ വസ്ത്രം ധരിച്ച് ഇരുവരും മൊബൈല്‍ ഫോണുകളും എയര്‍കണ്ടീഷണറുകളും ഉൾപ്പെടെ ദാനം ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
സന്യാസത്തിലേക്ക് കടന്നാല്‍ കുടുംബ ബന്ധങ്ങള്‍ വെടിഞ്ഞ്, ഭൗതിക വസ്തുക്കൾ ഉപേക്ഷിച്ച് പിന്നീടുള്ള കാലം നഗ്നപാദരായി ഭിക്ഷയെടുത്ത് വേണം ജീവിക്കാന്‍. ഭിക്ഷ സ്വീകരിക്കാനുള്ള ഒരു പാത്രവും രണ്ട് വെള്ള വസ്ത്രങ്ങളും ഇരിക്കുന്ന ഭാഗം വൃത്തിയാക്കാനായി ഒരു ചൂലും മാത്രമായിരിക്കും അഹിംസാ മാര്‍ഗം സ്വീകരിക്കുന്ന ഇവര്‍ കൊണ്ടുനടക്കുക.
ജൈനമത വിശ്വാസത്തില്‍ 'ദിക്ഷ' സ്വീകരിക്കുന്നത് പ്രധാനപ്പെട്ട സമര്‍പ്പണമാണ്. കഴിഞ്ഞ വര്‍ഷം ഗുജറാത്തിലെ ഒരു വജ്ര വ്യാപാരിയും സമാനമായ രീതിയില്‍ സന്യാസ ജീവിതം സ്വീകരിച്ചിരുന്നു. 2017-ല്‍ നൂറ് കോടി ദാനം ചെയ്ത് മധ്യപ്രദേശിലെ യുവദമ്പതികളും ആത്മീയപാദ സ്വീകരിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു.