ഡല്‍ഹി: ലോക്സഭ തെരഞ്ഞടുപ്പിൽ മത്സരിച്ച് രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന സൂചന നല്‍കി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്ര . അമേഠിയിലടക്കം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ വിളിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു വാര്‍ത്താ ഏജന്‍സിയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് റോബർട്ട് വാദ്ര ഇക്കാര്യം പറഞ്ഞത്.
"ഞാന്‍ സജ്ജീവമായി രാഷ്ട്രീയത്തിലിറങ്ങുന്നതിന് രാജ്യമെമ്പാടുമുള്ള പാർട്ടി പ്രവർത്തകരുടെ പിന്തുണയുണ്ട്. റായ്ബറേലിയും അമേഠിയിലുമടക്കം മത്സരിക്കാന്‍ പലരും നിര്‍ബന്ധിക്കുന്നുണ്ട്. എനിക്കായി പല മണ്ഡലങ്ങളിലും പോസ്റ്ററുകള്‍ പതിച്ചു തുടങ്ങി. ഞാന്‍ രാഷ്ട്രീയത്തിലിറങ്ങിയാല്‍ വികസനമുണ്ടാകുമെന്നും തൊഴിലില്ലായ്മ പരിഹരിക്കപ്പെടുമെന്നുമാണ് പലരും കരുതുന്നത്. എന്നാല്‍ ഇതിനൊക്കെ കുടുംബത്തിന്‍റെ അനുമതിയും അനുഗ്രഹവും വേണം. പാർട്ടി അധ്യക്ഷയടക്കം എല്ലാ പദവികൾക്കും അര്‍ഹയായ പ്രിയങ്ക പാർലമെന്റിൽ എത്തണമെന്നാണ് എന്റെ താൽപര്യം. ജനങ്ങള്‍ക്ക് പറ്റിയ തെറ്റാണ് സ്മൃതി ഇറാനിയെ തെരഞ്ഞെടുത്തത്. അത് തിരുത്താന്‍ വേണ്ടിയാണ് എന്നോട് മത്സരിക്കാന്‍ പറയുന്നത്. അവിടെ മത്സരിച്ചാല്‍ വന്‍ ഭൂരിപക്ഷത്തില്‍ ഞാൻ ജയിക്കുമെന്നതില്‍ സംശയമില്ല. കാരണം 1999 മുതല്‍ ഞാൻ അവിടെ പ്രചാരണം നടത്തുന്നുണ്ട്" -റോബര്‍ട്ട് വാദ്ര പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇനി രാഹുല്‍ ഗാന്ധിയാണ് അമേഠിയില്‍ മത്സരിക്കുന്നതെങ്കില്‍ താന്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെയും തന്‍റെ വ്യവസായങ്ങളെയും കുടുംബത്തെയും കുറിച്ച് ബിജെപി പല അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നുണ്ടെന്നും അതെല്ലാം രാഷ്ട്രീയ പക പോക്കലും പ്രതികാരവുമാണെന്നും റോബര്‍ട്ട് വാദ്ര കൂട്ടിച്ചേര്‍ത്തു.