ഡല്‍ഹി: ബിബിസി ഇന്ത്യയിലെ ന്യൂസ്‌റൂം പ്രവര്‍ത്തനം നിര്‍ത്തി. നികുതി ലംഘനം ആരോപിച്ച് ആദായനികുതി വകുപ്പിന്‍റെ തുടര്‍ച്ചയായ നടപടിയുടെ പശ്ചാത്തലത്തിലാണ് ചാനൽ പ്രവര്‍ത്തനം നിര്‍ത്തിയത്. ഇന്ത്യയിലെ വാര്‍ത്ത സംപ്രക്ഷണത്തിന്‍റെ ലൈസന്‍സ് ബിബിസി ജീവനക്കാർ തന്നെ സ്ഥാപിച്ച പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായ കലക്ടീവ് ന്യൂസ്റൂമിന് കൈമാറും. ഇനി കലക്ടീവ് ന്യൂസ് റൂം വഴിയാകും ബിബിസിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍.
ചരിത്രത്തിലാദ്യമായാണ് ബിബിസി മറ്റൊരു കമ്പനിയ്ക്ക് പ്രസിദ്ധീകരണ ലൈസൻസ് കൈമാറുന്നത്. ഹിന്ദി, ഗുജറാത്തി, മറാഠി, പഞ്ചാബി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെ ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളിലേക്കുള്ള വിവരങ്ങള്‍ കലക്ടീവ് ന്യൂസ്‌റൂം നിര്‍മിക്കും. കലക്ടീവ് ന്യൂസ്‌റൂമിന്റെ 26 ശതമാനം ഓഹരിക്കായി ബിബിസി സര്‍ക്കാരിന് അപേക്ഷ നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. യാതൊരു തരത്തിലും മാധ്യമപ്രവര്‍ത്തനത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് കലക്ടീവ് ന്യൂസ്‌റൂം സിഇഒ രൂപ ത്സാ വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
200 ജീവനക്കാരാണ് ബിബിസിക്ക് ഇന്ത്യയിലുള്ളത്. ഇവരെല്ലാം കലക്ടീവ് ന്യൂസ്റൂലേക്ക് മാറും. ലണ്ടന്‍ കഴിഞ്ഞാല്‍ ബിബിസിയുടെ ഏറ്റവും വലിയ ഓഫീസ് ഇന്ത്യയിലാണ്. 1940 മെയിലാണ് ഇന്ത്യയില്‍ ബിബിസി പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട 'ഇന്ത്യ; ദ മോദി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്ററി പുറത്തു വിട്ടതിന് ശേഷമാണ് ബി ബി സിക്കെതിരെ ആദായനികുതി വകുപ്പ് നിരന്തര റെയ്ഡുകളും നടപടികളും സ്വീകരിച്ചത്. ഈ സാഹചര്യത്തിലാണ് ബിബിസി ഇന്ത്യയിലെ ന്യൂസ്റൂം പ്രവർത്തനം അവസാനിപ്പിച്ചത്.