കൊല്‍ക്കത്ത: ബംഗാളില്‍ എൻഐഎ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ ആക്രമിച്ചതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. നാട്ടുക്കാരുടേത് സ്വാഭാവിക പ്രതികരണമാണെന്ന് മമത പറഞ്ഞു. ബംഗാളിലെ മിഡ്നാപൂര്‍ ജില്ലയിലെ ഭൂപതിനഗറിലാണ് സംഭവം. 2022-ലെ ബോംബ് സ്ഫോടനക്കേസ് അന്വേഷിക്കാന്‍ പോയതായിരുന്നു സംഘം.
'അര്‍ദ്ധരാത്രിയാണ് എന്‍ഐഎ സംഘം റെയ്ഡ് ചെയ്യാൻ എത്തിയത്. ആ സമയത്ത് അപരിചിതരായവരെ കണ്ടപ്പോഴുള്ള നാട്ടുകാരുടെ സ്വാഭാവിക പ്രതികരണമാണത്. 2022-ല്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോടനക്കേസ് അന്വേഷിക്കാന്‍ ഉദ്യോഗസ്ഥര്‍ ഗ്രാമവാസികളുടെ വീടുകളില്‍ പോയി. അവര്‍ സ്ത്രീകളെ ആക്രമിച്ചു. സ്ത്രീകളെ ഉപദ്രവിച്ചാല്‍ വെറുതെ ഇരിക്കുമോ? ഉദ്യോഗസ്ഥര്‍ സ്ത്രീകളെ ആക്രമിച്ചത് കൊണ്ടാണ് ഗ്രാമവാസികള്‍ പ്രതിഷേധിച്ചത്'- മമത പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ഉദ്യോഗസ്ഥര്‍ പോലീസില്‍ നിന്ന് അനുവാദം വാങ്ങിയായിരുന്നോ റെയ്ഡ് നടത്തിയത്. തെരഞ്ഞെടുപ്പിന് മുന്‍പ് എല്ലാ ബൂത്ത് ഏജന്റുമാരെയും അറസ്റ്റ് ചെയ്യാമെന്നാണോ ബിജെപി കരുതിയിരിക്കുന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ വെച്ചുള്ള ബിജെപിയുടെ ഈ വൃത്തികെട്ട രാഷ്ട്രീയത്തിനെതിരെ പോരാടാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു' - മമതാ ബാനർജി കൂട്ടിച്ചേർത്തു.
കേസില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്ത് മടങ്ങവെയാണ് എന്‍ഐഎയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. ഭൂപതിനഗറില്‍ വെച്ച് സ്ത്രീകളും പുരുഷൻമാരുമടങ്ങുന്ന സംഘം വാഹനത്തിന് നേരെ കല്ലെറിയുകയായിരുന്നു. ചില്ല് തകര്‍ന്ന് രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിനെതിരെ അന്വേഷണ സംഘം പരാതി നല്‍കി. അറസ്റ്റിലായ രണ്ടുപേരും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളാണ്.