തെല്‍ അവീവ്: ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഇസ്രായേലിൽ തെരുവിലിറങ്ങി ജനങ്ങളുടെ പ്രതിഷേധം. മാസങ്ങള്‍ കഴിഞ്ഞിട്ടും ബന്ദികളെ തിരിച്ചെത്തിക്കാത്തതിനെതിരെയാണ് പ്രതിഷേധം. ലക്ഷക്കണക്കിന് ആളുകളാണ് തെൽ അവീവിലെയും ജെറുസലേമിലെയും തെരുവിലിറങ്ങി പ്രതിഷേധിച്ചത്.
തടവില്‍ കഴിയുന്നവരുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ തെരുവിലിറങ്ങി. ബന്ദികളുടെ മോചനം, തെരഞ്ഞെടുപ്പ് നേരത്തെയാക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജനം തെരുവിലിറങ്ങിയത്. ബന്ദികളുടെ മോചനത്തിന് തടസം നില്‍ക്കുന്നത് നെതന്യാഹു ആണെന്നും അവർ ആരോപിച്ചു. ബന്ദികളെ വിട്ടു കിട്ടാനുള്ള കരാറിന് തടസം നില്‍ക്കുന്നവരോട് ജനങ്ങള്‍ പൊറുക്കില്ലെന്നും നെതന്യാഹുവിനെ പുറത്താക്കാന്‍ സെനറ്റ് അംഗങ്ങള്‍ ഒന്നിക്കണമെന്നും മന്ത്രിമാരോട് ബന്ദികളുടെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ശനിയാഴ്ച രാത്രി നഗരത്തിലെ പ്രധാന റോഡുകള്‍ ഉപരോധിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. ഞായറാഴ്ച പുലർച്ചെ തെൽ അവീവിലെ പ്രതിഷേധത്തെ തുടര്‍ന്ന് 16 പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ പ്രധാനമന്ത്രി നെതന്യാഹുവിന്‍റെ വസതിക്ക് മുന്‍പില്‍ നൂറുകണക്കിന് ആളുകള്‍ പ്രതിഷേധിച്ചു. ഇന്നും ജെറുസലേമില്‍ കൂടുതല്‍ പ്രതിഷേധങ്ങള്‍ നടക്കുമെന്നാണ് റിപ്പോർട്ടുകൾ.