ചെന്നൈ: തമിഴ്നാട്ടിലെ ക്രമസമാധാന നില തകരാറിലാണെന്ന മോദിയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. രാജ്യത്തെ റൗഡികളെല്ലാം ബിജെപിയിലുള്ളപ്പോള്‍ തമിഴ്നാട്ടിലെ ക്രമസമാധാനത്തെ കുറിച്ച് സംസാരിക്കാന്‍ പ്രധാനമന്ത്രിയ്ക്ക് എന്ത് അവകാശമാണുള്ളതെന്ന് സ്റ്റാലിന്‍ ചോദിച്ചു. ബിജെപിയിലെ ക്രിമിനലുകളുടെ കണക്ക് നിരത്തിയായിരുന്നു സേലത്തെ പ്രചാരണ പരിപാടിയില്‍ അദ്ദേഹം സംസാരിച്ചത്.
ബിജെപിയിലെ 261 നേതാക്കള്‍ക്ക് ക്രിമിനൽ പശ്ചാത്തലമുണ്ട്. സ്വന്തം പാര്‍ട്ടിയില്‍ ഇത്തരക്കാരുള്ളപ്പോള്‍ ക്രമസമാധാനത്തെ കുറിച്ച് പറയാന്‍ നിങ്ങള്‍ക്ക് എന്താണ് അവകാശം?" തമിഴ്നാട്ടിലെ ക്രമസമാധാനം മോശമാണെന്ന് തെളിയിക്കാൻ തെളിവുണ്ടോയെന്നും സ്റ്റാലിന്‍ ചോദിച്ചു. 32 പേജുള്ള ബിജെപിയിലെ ക്രിമിനല്‍ നേതാക്കളുടെ പട്ടിക കാണിച്ചായിരുന്നു സ്റ്റാലിന്‍റെ പ്രസംഗം. ഈ പട്ടികയിലുള്ള നേതാക്കള്‍ക്കെതിരെ 1977 കേസുകളുണ്ടെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി.
മോദിയുടെ തമിഴ് ഭാഷയോടുള്ള സമീപനത്തെയും കഴിഞ്ഞ ദിവസം സ്റ്റാലിന്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചിരുന്നു. തമിഴ് അറിയില്ലെന്ന് പറഞ്ഞ് ഖേദം പ്രകടിപ്പിക്കുന്ന മോദി ഹിന്ദി അടിച്ചേല്പിക്കാൻ ശ്രമിക്കുകയാണെന്ന് സ്റ്റാലിൻ പറഞ്ഞു. വിമാനങ്ങളിൽ തമിഴിൽ അറിയിപ്പ് നിർബന്ധമാക്കുമെന്ന് പറഞ്ഞ 2019-ലെ മോദിയുടെ പ്രസംഗത്തിന്‍റെ വീഡിയോ പങ്കുവെച്ചായിരുന്നു സ്റ്റാലിന്‍റെ വിമര്‍ശനം.