ഡല്‍ഹി: കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട വാര്‍ത്തകളും അതിലെ ഉള്ളടക്കവും പരിശോധിക്കാന്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയെ (പിഐബി) ചുമതലപ്പെടുത്തിയ തീരുമാനം സുപ്രീംകോടതി സ്റ്റേ ചെയ്തു. അഭിപ്രായ സ്വതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണിതെന്ന് കോടതി നിരീക്ഷിച്ചു. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയ്ക്ക് കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാന്‍ വാർത്തകൾ പരിശോധിക്കാൻ നിര്‍ദ്ദേശം നല്‍കിയത്. ഒരു വാര്‍ത്ത വ്യാജമെന്ന് പിഐബി കണ്ടെത്തിയാല്‍ ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകൾക്ക് അവ പൂര്‍ണ്ണമായും നീക്കം ചെയ്യേണ്ടി വരും.
ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹിക മാധ്യമങ്ങളും ഇതിന് കീഴില്‍ വരും. ഒരു വാര്‍ത്തയെ വ്യാജ വാര്‍ത്തയെന്നോ പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതെന്നോ മുദ്ര കുത്താന്‍ അതോറിറ്റിക്ക് അധികാരമുണ്ടായിരിക്കും. കണ്ടെത്തി കഴിഞ്ഞാല്‍ സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകള്‍ ഒഴിവാക്കേണ്ടി വരും. മാത്രമല്ല ഇത്തരം വാര്‍ത്തകളുടെ യുആര്‍എല്ലും ബ്ലോക്ക് ചെയ്യണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സാധാരണയായി 72 മണിക്കൂറിനുള്ളിലാണ് അശ്ലീലം, ആൾമാറാട്ടം തുടങ്ങിയ ഉള്ളടക്കം കണ്ടെത്തിയാൽ അവ നീക്കം ചെയ്യേണ്ടത്. എന്നാല്‍ 72 മണിക്കൂറിനുള്ളില്‍ ഉള്ളടക്കം നീക്കാതിരിക്കാനും ഇന്റർനെറ്റ് പ്ലാറ്റ്ഫോമിന് അവകാശമുണ്ട്. പക്ഷേ പരാതിക്കാര്‍ കോടതിയെ സമീപിച്ചാൽ പ്ലാറ്റ്ഫോമുകൾക്കു 'സേഫ് ഹാർബർ' പരിരക്ഷ ഉണ്ടാകില്ല. അതേസമയം, ലോകസഭ തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പായി ഇത്തരമൊരു നിയമം കൊണ്ട് വന്നത് കേന്ദ്രസര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങളും വാര്‍ത്തകളും അടിച്ചമര്‍ത്താനുള്ള നീക്കമാണെന്നാണ് വിമർശനം.