ഇടുക്കി: മുതിര്‍ന്ന സിപിഎം നേതാവ് എംഎം മണിയുടെ അധിക്ഷേപ പരാമര്‍ശത്തിന് മറുപടിയുമായി ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ്. എംഎം മണി നടത്തിയത് തെറിയഭിഷേകമാണെന്നും അതിനെയൊന്നും നാടന്‍ പ്രയോഗമായി കാണാനാവില്ലെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. എംഎം മണി പറയുന്ന പുലയാട്ടുകള്‍ കേട്ടിരിക്കേണ്ട അവസ്ഥയാണ് കേരളത്തിലെ ജനങ്ങള്‍ക്കെന്നും നാടന്‍ പ്രയോഗമെന്ന പേരില്‍ അസഭ്യം പറയാന്‍ ലൈസന്‍സുണ്ടെന്ന തെറ്റിദ്ധാരണയാണ് അദ്ദേഹത്തിനെന്നും ഡീന്‍ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'എംഎം മണി പറയുന്ന പുലയാട്ടുകള്‍ കേട്ടിരിക്കേണ്ട അവസ്ഥയാണ് കേരളത്തിലെ ജനങ്ങള്‍ക്ക്. കേരളത്തിലെ സാംസ്‌കാരിക നായകരും മാധ്യമപ്രവര്‍ത്തകരും എംഎം മണിക്ക് വിശുദ്ധ പദവി നല്‍കുന്നു. നാടന്‍ പ്രയോഗമെന്ന പേരില്‍ അസഭ്യം പറയാന്‍ ലൈസന്‍സുണ്ടെന്ന തെറ്റിദ്ധാരണയാണ് അദ്ദേഹത്തിന്. മണിയുടെ ശൈലിയില്‍ മറുപടി പറയില്ല. എന്നെ തെറി പറഞ്ഞ് തെരഞ്ഞെടുപ്പില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നത്. ഇടുക്കിയിലെ കാര്‍ഷിക- ഭൂപ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കിയത് മണിയും എല്‍ഡിഎഫ് സര്‍ക്കാരുമാണ്. കേരളത്തിലെ ജനങ്ങള്‍ അത് വിലയിരുത്തും.'- ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്നലെ നെടുങ്കണ്ടം തൂക്കുപാലത്ത് നടന്ന പരിപാടിയിലാണ് എംഎം മണി ഡീന്‍ കുര്യാക്കോസിനെ അധിക്ഷേപിച്ച് സംസാരിച്ചത്. 'കേരളത്തിനുവേണ്ടി ശബ്ദിച്ചിട്ടുണ്ടോ? പാര്‍ലമെന്റില്‍ ശബ്ദിച്ചോ? പ്രസംഗിച്ചോ? ചുമ്മാതെ വന്നിരിക്കുവാ ബ്യൂട്ടി പാര്‍ലറില്‍ പോയി പൗഡറും പൂശി. ജനങ്ങളോടൊപ്പം നില്‍ക്കാതെ, അവര്‍ക്കുവേണ്ടി ശബ്ദിക്കാതെ, വര്‍ത്തമാനം പറയാതെ. ശണ്ഡന്‍. ശണ്ഡന്‍മാരെ ഏല്‍പ്പിക്കുവാ, ഏല്‍പ്പിച്ചോ. കഴിഞ്ഞ തവണ വോട്ട് ചെയ്തവരൊക്കെ അനുഭവിച്ചോ. പിന്നേം വന്നിരിക്കുവാ ഞാന്‍ ഇപ്പോ ഒലത്താം എന്ന് പറഞ്ഞ്. നന്നായി ഒലത്തും. ഇപ്പോ നന്നാക്കും. നീതി ബോധമുളളവരാണെങ്കില്‍ കെട്ടിവച്ച കാശ് കൊടുക്കാന്‍ പാടില്ല. വിദേശികളെ ചുമക്കുന്നതാ ഇടുക്കിക്കാരുടെ പണി'-എന്നാണ് എംഎം മണി പറഞ്ഞത്. പിജെ കുര്യന്‍ പെണ്ണുപിടിയനാണെന്നും മണി പറഞ്ഞു.