ബെംഗളൂരു: കര്‍ണാടകയില്‍ ജലക്ഷാമം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളുമായി സംസ്ഥാന സർക്കാർ. കുടിവെള്ളം മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ 5000 രൂപ പിഴ ചുമത്തും. വാഹനങ്ങള്‍ കഴുകൽ, പൂന്തോട്ട പരിപാലനം, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, അറ്റകുറ്റപ്പണികൾ എന്നീ ആവശ്യങ്ങള്‍ക്ക് കുടിവെള്ളം ഉപയോഗിക്കുന്നത് നിരോധിച്ച് കൊണ്ട് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കി. ബെംഗളുരു വാട്ടർ സപ്ലൈ ആൻഡ് സ്വിവറേജ് ബോർഡിന്റേതാണ് തീരുമാനം.
കര്‍ണാടകയില്‍ മിക്കയിടത്തും കുടിക്കാനും കുളിക്കാനും പാചകം ചെയ്യാനും വെള്ളം ലഭിക്കാത്ത അവസ്ഥയാണ്. നഗരത്തിലെ 3000 കുഴല്‍ കിണറുകള്‍ വറ്റി കഴിഞ്ഞു. ജനങ്ങള്‍ ഇപ്പോള്‍ ടാങ്കർ ലോറികളെയാണ് കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. ക്ഷാമം രൂക്ഷമായതോടെ വെള്ളത്തിന്റെ വില വൻ തോതില്‍ വര്‍ദ്ധിക്കുകയും ചെയ്തു. കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് നഗരത്തിന്‍റെ വിവിധ ഇടങ്ങളില്‍ സർക്കാരിന്റെ നേതൃത്വത്തിൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കുടിവെള്ള ക്ഷാമം തടയാനായി സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയാണെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ അറിയിച്ചു. എന്ത് വില കൊടുത്തും ബെംഗളൂരുവിന് ആവശ്യമായ ജലം സര്‍ക്കാര്‍ എത്തിയ്ക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. ജലക്ഷാമത്തെ പറ്റി മാധ്യമങ്ങളോട് സംസാരിക്കവേ തന്‍റെ വീട്ടിലെ കുഴല്‍ കിണറും വറ്റി വരണ്ടെന്ന് ശിവകുമാര്‍ പറഞ്ഞിരുന്നു. ജലക്ഷാമം പരിഹരിക്കാനായി കേന്ദ്രത്തോട് സഹായം അഭ്യര്‍ഥിച്ചപ്പോള്‍ അവഗണനയാണ് നേരിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.