കൊച്ചി: എസ്എഫ്ഐ നേതാവും മഹാരാജാസ് കോളേജ് വിദ്യാർത്ഥിയുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ സുപ്രധാനമായ 11 രേഖകള്‍ കാണാതായി. കേസിന്‍റെ വിചാരണ നടപടികള്‍ ഈ മാസം 18 തുടങ്ങാനിരിക്കെയാണ് രേഖകള്‍ കാണാതായത്. എറണാകുളം സെൻട്രൽ പോലീസ് സമര്‍പ്പിച്ച രേഖകളാണ് കാണാതെ പോയത്. സേഫ് കസ്റ്റഡിയിൽ ഉണ്ടായിരുന്ന രേഖകള്‍ കാണാതായ വിവരം എറണാകുളം സെഷസ് കോടതി ഹൈക്കോടതിയെ അറിയിച്ചു.
കഴിഞ്ഞ ഡിസംബറില്‍ തന്നെ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് രേഖകള്‍ കണ്ടെത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു. കുറ്റപത്രവും പോസ്‌റ്റുമോർട്ടം റിപ്പോര്‍ട്ടുമടക്കമുള്ള 11 രേഖകളാണ് കാണാതായത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പോപ്പുലർ ഫ്രണ്ട് - ക്യാംപസ് ഫ്രണ്ട് പ്രവർത്തകരാണ് കൊലപാതകം നടത്തിയത്. പോപ്പുലർ ഫ്രണ്ട് നിരോധിക്കാനായി തെളിവുകള്‍ ശേഖരിക്കുന്നതിനിടയില്‍ അഭിമന്യു കേസിലെ വിവരങ്ങള്‍ എൻഐഎ തേടിയെത്തിയപ്പോഴേക്കും രേഖകള്‍ കാണാനില്ല.
നഷ്ടപ്പെട്ട രേഖകളുടെയെല്ലാം പകർപ്പ് പ്രോസിക്യൂഷന്‍ സൂക്ഷിച്ചതിനാല്‍ വിചാരണ നടപടികളെ ഇതൊന്നും ബാധിക്കില്ലെന്നാണു പ്രതീക്ഷ. കാണാതെ പോയ രേഖകളുടെയെല്ലാം പകര്‍പ്പ് അടുത്ത ദിവസം തന്നെ അന്വേഷണ സംഘം വീണ്ടും സമർപ്പിക്കും. തുടക്കം മുതല്‍ തന്നെ അഭിമന്യു കേസില്‍ സര്‍ക്കാരും പോലീസും ഒട്ടും ആത്മാര്‍ത്ഥ ഇല്ലാതെയാണ് പോയതെന്ന ആരോപണം ഉണ്ടായിരുന്നു. മുഖ്യപ്രതിയെ പിടികൂടാന്‍ വൈകിയതും, അഭിമന്യുവിനെ കുത്തിയ കത്തി ഇതുവരെ കണ്ടെത്താത്തതുമെല്ലാം വലിയ ആക്ഷേപങ്ങള്‍ക്ക് വഴി വെച്ചിരുന്നു.