ഡല്‍ഹി: പദ്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തിൽ പ്രതികരണവുമായി അവരുടെ സഹോദരനും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ മുരളീധരൻ. പദ്മജ ചെയ്തത് ചതിയാണെന്നും അവരോട് കരുണാകരന്റെ ആത്മാവ് പൊറുക്കില്ലെന്നും കെ മുരളീധരൻ പറഞ്ഞു. പദ്മജയെക്കൊണ്ട് കേരളത്തിൽ ബിജെപിക്ക് കാൽകാശിന്റെ ഗുണമുണ്ടാകില്ലെന്നും സഹോദരി എന്ന നിലയിൽ പോലും ഇനി അവരുമായി ഒരു ബന്ധവുമില്ലെന്നും മുരളീധരൻ പറഞ്ഞു.
'പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടു എന്നാണ് അവർ പറയുന്നത്. അത് ശരിയല്ല. പാര്‍ട്ടി എന്നും പദ്മജയെ സഹായിച്ചിട്ടേയുള്ളൂ. ജയം ഉറപ്പുള്ള സീറ്റുകളായിരുന്നു അവർക്ക് കൊടുത്തത്. പക്ഷേ അവര്‍ക്ക് ജയിക്കാന്‍ സാധിച്ചില്ല. ഇപ്പോള്‍ പദ്മജയെ ബിജെപിയിലേക്ക് എടുത്തത് കൊണ്ട് അവര്‍ക്ക് കാല്‍ കാശിന്‍റെ ഗുണം ഉണ്ടാകില്ല. ഇനി സഹോദരി എന്ന നിലയിൽ പോലും ബന്ധം നിലനിര്‍ത്താന്‍ ഞാൻ ആഗ്രഹിക്കുന്നില്ല'- മുരളീധരന്‍ വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രാഷ്ട്രീയ ജീവിതത്തില്‍ പല പ്രതിസന്ധികള്‍ വന്നപ്പോഴും കെ കരുണാകരന്‍ വര്‍ഗീയ ശക്തികളോട് സന്ധി ചേര്‍ന്നിരുന്നില്ലെന്നും പാര്‍ട്ടിയില്‍ നിന്ന് എന്ത് കിട്ടിയാലും ഇല്ലെങ്കിലും കരുണാകരന്‍ ചിതയിലമരുമ്പോള്‍ പുതപ്പിച്ച പതാക പദ്മജ ഓര്‍ക്കണമായിരുന്നെന്നും മുരളീധരൻ പറഞ്ഞു. 'പദ്മജയുടെ രാഷ്ട്രീയ പ്രവേശനം കാരണം ബിജെപി ഒന്നാം സ്ഥാനത്തെത്തുമെന്ന് കരുതിയ മണ്ഡലത്തിലടക്കം മൂന്നാം സ്ഥാനത്തേക്ക് പോകേണ്ടി വരും.
അതേസമയം, പദ്മജ ബിജെപിയിലേക്ക് പോയ പശ്ചാത്തലത്തിൽ കെ മുരളീധരന്‍ വടകരയിലെ സ്ഥാനാര്‍ത്ഥിത്വത്തിൽ നിന്ന് പിന്മാറാൻ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. സഹോദരിയുടെ കൂറുമാറ്റം രാഷ്ട്രീയ തിരിച്ചടിയാകുമെന്നാണ് മുരളീധരൻ കരുതുന്നത്.