ലക്‌നൗ: അനധികൃത മണല്‍ഖനന കേസില്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷനും യുപി മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് സി ബി ഐയ്ക്ക് മുന്നില്‍ ഹാജരായില്ല. ബിജെപിയുടെ ഏജന്‍സിയായാണ് സി ബി ഐ പ്രവര്‍ത്തിക്കുന്നതെന്നും അതിനാലാണ് അവര്‍ക്കു മുന്നല്‍ ഹാജരാകാത്തതെന്നും അഖിലേഷ് യാദവ് പറഞ്ഞു. ലക്‌നൗവില്‍ മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ബിജെപിയുടെ ഏജന്‍സിയായി സി ബി ഐ പ്രവര്‍ത്തിക്കുന്നതിന് തെളിവാണ് തെരഞ്ഞെടുപ്പ് സമയത്ത് മറ്റ് പാര്‍ട്ടികളുടെ നേതാക്കള്‍ക്ക് ലഭിക്കുന്ന നോട്ടീസുകള്‍. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരും രാജ്യത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരും തമ്മിലാണ് ഇത്തവണ പോരാട്ടം. ദുര്‍ബലാവസ്ഥയിലുളള ബിജെപി അധികാരം പിടിക്കാനായി മറ്റ് പാര്‍ട്ടികളുടെ നിയമസഭാംഗങ്ങളെ വേട്ടയാടാനാണ് ശ്രമിക്കുന്നത്. നിങ്ങള്‍ക്ക് എംഎല്‍എമാരെ വിലയ്ക്കുവാങ്ങാനാകും. എന്നാല്‍ ജനങ്ങളെ വാങ്ങാനാകില്ല'- അഖിലേഷ് യാദവ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അനധികൃത മണല്‍ഖനന കേസില്‍ ഡല്‍ഹിയില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് കഴിഞ്ഞ ദിവസം സി ബി ഐ അഖിലേഷിന് നോട്ടീസയച്ചിരുന്നു. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ നടത്തേണ്ടതിനാല്‍ നേരിട്ട് ഹാജരാകാനാവില്ലെന്ന് അദ്ദേഹം അഭിഭാഷകന്‍ മുഖേന സി ബി ഐയെ അറിയിക്കുകയായിരുന്നു. അഖിലേഷ് യാദവ് യുപി മുഖ്യമന്ത്രിയായിരുന്ന കാലത്ത് 2012-16 കാലയളവില്‍ ഇ-ടെന്‍ടറിംഗ് നടപടിക്രമങ്ങള്‍ ലംഘിച്ച് ഘനനം നടത്താന്‍ അനുമതി നല്‍കിയെന്നാണ് സി ബി ഐയുടെ കേസ്. അലഹബാദ് ഹൈക്കോടതിയാണ് സംഭവം അന്വേഷിക്കാന്‍ ഉത്തരവിട്ടത്.