വാഷിംഗ്ടണ്‍: ഇസ്രായേല്‍ ഗാസയില്‍ നടത്തുന്ന കൂട്ടക്കുരുതിയിലും അതിന് അമേരിക്ക നല്‍കുന്ന പിന്തുണയിലും പ്രതിഷേധിച്ച് സ്വയം തീകൊളുത്തി ജീവനൊടുക്കിയ യുഎസ് സൈനികന്‍ ആരോണ്‍ ബുഷ്‌നെല്‍ തന്റെ സ്വത്ത് ഫലസ്തീനിലെ കുഞ്ഞുങ്ങള്‍ക്ക് നല്‍കണമെന്ന് വില്‍പത്രത്തില്‍ എഴുതിയതായി റിപ്പോര്‍ട്ട്. തന്റെ സമ്പാദ്യം ഫലസ്തീന്‍ ചില്‍ഡ്രന്‍ റിലീസ് ഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്ന് ആരോണ്‍ വില്‍പത്രത്തില്‍ എഴുതിയതായി അമേരിക്കന്‍ മാധ്യമമായ ഹഫ്‌പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരി 26-നാണ് ആരോണ്‍ വാഷിംഗ്ടണ്‍ ഡിസിയിലെ ഇസ്രായേല്‍ എംബസിക്കു മുന്നില്‍ തീ കൊളുത്തി മരിച്ചത്.
'ഞാന്‍ ഈ വംശഹത്യയില്‍ പങ്കാളിയല്ല. ഞാന്‍ അങ്ങേയറ്റം തീവ്രമായ ഒരു പ്രതിഷേധത്തില്‍ ഏര്‍പ്പെടാന്‍ പോവുകയാണ്. എന്നാല്‍ ഫലസ്തീനികള്‍ ഇസ്രായേല്‍ അധിനിവേശത്തില്‍ അനുഭവിക്കുന്ന ദുരിതവുമായി താരതമ്യം ചെയ്താല്‍ എന്റേത് ഒട്ടും തീവ്രമല്ല. ഫലസ്തീനെ സ്വതന്ത്ര്യമാക്കൂ'- എന്ന് പറഞ്ഞാണ് ആരോണ്‍ സ്വയം തീ കൊളുത്തിയത്. പ്രതിഷേധം ലൈവ് സ്ട്രീം ചെയ്തിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആരോണ്‍ ബുഷ്‌നെലിന് അനുശോചനമറിയിച്ച് ഹമാസ് രംഗത്തെത്തിയിരുന്നു. ആരോണ്‍ ഫലസ്തീന്‍ ജനതയുടെയും ലോകത്തെ സ്വതന്ത്ര്യരായ ജനങ്ങളുടെയും ഓര്‍മ്മയില്‍ അനശ്വരനായി തുടരുമെന്ന് ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു. ആരോണിന്റെ മരണത്തിന് യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് പൂര്‍ണ്ണ ഉത്തരവാദിത്തമെന്നും ആസൂത്രിത വംശഹത്യക്ക് കൂട്ടുനില്‍ക്കുന്ന അമേരിക്കയുടെ നയത്തിനെതിരെ ജനങ്ങളുടെ പ്രതിഷേധം ഉയരുന്നതിന്റെ തെളിവാണിതെന്നും ഹമാസ് കൂട്ടിച്ചേർത്തു.