ബംഗളൂരു: കർണാടകയിൽ അടിയന്തരമായി ഹുക്കയുടെ വിൽപ്പനയും ഉപയോഗവും നിരോധിക്കാൻ തീരുമാനം. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി ദിനേഷ് ഗുണ്ടുവാണ് ഇക്കാര്യം അറിയിച്ചത്. പൊതുജനങ്ങളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ഹുക്ക നിരോധിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.
'ഹുക്ക പുകവലിയെ തുടര്‍ന്ന് ഉണ്ടാകുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ മുന്നില്‍ കണ്ട് സംസ്ഥാനത്ത് ഹുക്ക പുകവലി നിരോധിക്കാൻ തീരുമാനിച്ചു. സിഗരറ്റും മറ്റ് പുകയില ഉൽപന്നങ്ങളുടെയും നിയമം ഭേദഗതി ചെയ്തുകൊണ്ടാണ് ഇത് നടപ്പിലാക്കുന്നത്. വരും തലമുറയ്ക്കായി ആരോഗ്യപരമായ അന്തരീക്ഷം കെട്ടിപ്പടുക്കാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കും" എന്നായിരുന്നു ആരോഗ്യ മന്ത്രിയുടെ കുറിപ്പ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഹുക്ക ബാറുകളില്‍ പലപ്പോഴും അഗ്നിബാധ അടക്കമുള്ള ദുരന്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഹോട്ടലുകളിലും മറ്റും ഹുക്ക ഉപയോഗിക്കുന്നത് ഭക്ഷണം കഴിക്കാനെത്തുന്ന മറ്റുള്ളവരുടെ ആരോഗ്യത്തെ കൂടി ബാധിക്കുമെന്നും സര്‍ക്കാര്‍ ചൂണ്ടികാണിച്ചു. നിയമം നിലവില്‍ വന്ന് ഹുക്കയുടെ വിൽപനയോ ഉപയോഗിക്കുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ കോറ്റ്പാ 2003 നിയമം അനുസരിച്ചും ശിശു സുരക്ഷാ 2015 അനുസരിച്ചും ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ചും അഗ്നിരക്ഷാ നിയമം അനുസരിച്ചും ശിക്ഷിക്കപ്പെടാമെന്നും സര്‍ക്കാര്‍ അറിയിച്ചു.
ടിബി, മഞ്ഞപ്പിത്തം, കൊവിഡ് പോലുള്ള രോഗങ്ങള്‍ ഹുക്ക ഉപയോഗിക്കുന്നതിലൂടെ പടരാന്‍ സാധ്യതയുണ്ട്. മാത്രമല്ല പഠന റിപ്പോര്‍ട്ടുകള്‍ പ്രകാരം 45 മിനിറ്റ് ഹുക്ക ഉപയോഗിക്കുന്നത് 100 സിഗരറ്റുകൾ ഉപയോഗിക്കുന്നതിന് തുല്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.