ഡൽഹി: കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ ഡൽഹിയിൽ കേരളത്തിന്റെ പ്രതിഷേധം. കേരള ഹൗസിൽ നിന്നും ജന്തർമന്തറിലേക്ക് മാർച്ച് നടത്തിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും പ്രതിഷേധത്തിന് എത്തിയത്. കേരളത്തിന്റെ രോഷമാണ് ഡൽഹിയിൽ ഉയരുകയെന്ന് സിപിഎം പ്രസ്‍താവനയിൽ പറഞ്ഞു. സീതാറാം യെച്ചൂരി ഉൾപ്പടെയുള്ള മുതിർന്ന സിപിഎം നേതാക്കളും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി, ഡിഎംകെ മന്ത്രി പഴനിവേൽ ത്യാഗരാജു, നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല തുടങ്ങിയ പ്രമുഖരും സമരത്തില്‍ പങ്കെടുത്തു.
എല്ലാ മാര്‍ഗ്ഗങ്ങളും നോക്കി പരാജയപ്പെട്ടപ്പോഴാണ് ഇത്തരമൊരു പ്രതിഷേധ സമര രംഗത്തേക്ക് എത്താൻ നിർബന്ധിതമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'നഷ്ടങ്ങളും വിവേചനങ്ങളും ചൂണ്ടിക്കാട്ടി കേന്ദ്രത്തിനു കത്തയച്ചു. നേരിട്ടു പോയി സംസാരിച്ചു. സമഗ്രമായ ചിത്രം കേന്ദ്ര ധനമന്ത്രിയെ ധരിപ്പിച്ചു. പ്രധാനമന്ത്രിയെ അടക്കം രേഖാമൂലം ബോധ്യപ്പെടുത്തി. ഒരു വര്‍ഷത്തിലേറെയായി നിരന്തരം എല്ലാ വഴിക്കും ശ്രമിച്ചിട്ടും കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് ഒരു പ്രതികരണവും ഇല്ല. ഇത്തരമൊരു സാഹചര്യത്തില്‍ മറ്റൊരു വഴിയുമില്ലാതെയാണ് സമര രംഗത്തേക്കു വന്നത്' എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജനങ്ങളുടെ നികുതിയാണ് കേന്ദ്രം സ്വീകരിക്കുന്നത്. കേരളത്തിന്റെ ജിഎസ്ടി വിഹിതം വൈകുന്നു. കേരളത്തിന് മൂന്ന് തരത്തില്‍ കുറവുകള്‍ വരുന്നുണ്ട്. ഏകപക്ഷീയമായി ധനകാര്യ കമ്മിഷന്റെ പരിഗണന വിഷയങ്ങള്‍ തീരുമാനിക്കുന്നു. ഓരോ തവണയും കേരളത്തിന്റെ വിഹിതം കുത്തനെ കുറയുന്നു. ജനാധിപത്യ രീതിയിലൂടെ അധികാരത്തില്‍ എത്തിയ സര്‍ക്കാരുകള്‍ക്ക് അവരുടെ നയങ്ങള്‍ നടപ്പാക്കാന്‍ അനുവദിക്കമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധ സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനാല്‍ ദേശീയ നേതൃത്വവും പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തില്ല. 'കേരള സര്‍ക്കാരിന്റെ ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണ് സാമ്പത്തികപ്രതിസന്ധിക്ക് കാരണം' എന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ പ്രതികരണം. എന്നാല്‍ കര്‍ണാടക സര്‍ക്കാറും ഡല്‍ഹിയില്‍ കേരളാ മോഡല്‍ സമരം നടത്തുന്നുണ്ട്. 'കേരളത്തോടുള്ള കേന്ദ്രമനോഭാവം മനസ്സിലാക്കുന്നെന്ന് കര്‍ണാടക പറഞ്ഞത്, അത് കേരളത്തിലെ കോണ്‍ഗ്രസിനുള്ള മറുപടിയാണ്' എന്ന് മുഖ്യമന്ത്രി നേരത്തേ പറഞ്ഞിരുന്നു.