കേരളത്തില്‍ ലിംഗമാറ്റ ശസ്ത്രക്രിയയിൽ വന്‍ വര്‍ധനവുണ്ടായെന്ന് കണക്കുകള്‍. 365 പേരാണ് കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരായത്. പ്രധാന കാരണം സര്‍ക്കാര്‍ സഹായവും ശസ്ത്രക്രിയാസൗകര്യങ്ങൾ കൂടിയതുമാണ്. കൂടുതൽ ശസ്ത്രക്രിയ നടന്നത് എറണാകുളത്തെ മൂന്നു സ്വകാര്യ ആശുപത്രികളിലും കോട്ടയം സർക്കാർ മെഡിക്കൽ കോളേജിലുമാണ്. കോട്ടയം മെഡിക്കല്‍ കോളേജിൽ സര്‍ജറിക്കു വിധേയരായ 26 പേരിൽ കൂടുതലും പെൺലിംഗത്തിലേക്കാണ് മാറിയത്. അടുത്തിടെ ആണ്‍ ലിംഗത്തിലേക്കു മാറുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടന്ന് പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ എം ലക്ഷ്മി പറഞ്ഞു. സര്‍ജറി കഴിഞ്ഞാലും ഇവര്‍ ട്രാൻസ്ജെൻഡർ തന്നെയാണ്. അവര്‍ക്ക് ശാരീരികമായ സൗകര്യം ചെയ്തുകൊടുക്കുകയാണെന്നും ഡോക്ടർ പറഞ്ഞു.
നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ ശസ്ത്രക്രിയക്ക് അഞ്ചുലക്ഷം രൂപവരെ ധനസഹായം നല്‍കുന്നുണ്ട്. കൂടാതെ തുടർചികിത്സയ്ക്കും പോഷകാഹാരത്തിനും ധനസഹായമുണ്ട്. ട്രാൻസ്‌മെൻ ശസ്ത്രക്രിയക്ക് അഞ്ചുലക്ഷവും ട്രാൻസ്‌വുമണാകാനുള്ള ശസ്ത്രക്രിയക്ക് രണ്ടര ലക്ഷവുമാണ് നല്‍കുക. മാത്രമല്ല ശസ്ത്രക്രിയയും ഹോർമോൺ ചികിത്സയും കഴിഞ്ഞ് ചിലര്‍ക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാകും അവര്‍ക്ക് 25000 രൂപയും നല്‍കുന്നുണ്ട്. സർക്കാർ ആശുപത്രികളിൽ ഇപ്പോള്‍ അത്യാഹിത വിഭാഗങ്ങളിലും ഒപി വിഭാഗത്തിലും ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്ക് മുൻഗണനയുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ലിംഗാടിസ്ഥാനത്തിലുള്ള തസ്തിക വിഭജനത്തിലും സംവരണത്തിലും ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റി ഇപ്പോഴും പുറത്താണ്. പിഎസ് സി സൈറ്റില്‍ ട്രാൻസ്ജെൻഡർ വ്യക്തികള്‍ക്ക് ഒരു കോളം വന്നത് തന്നെ 2019ലാണ്. പക്ഷേ തുടര്‍ നടപടികളൊന്നും ഉണ്ടായിട്ടില്ല. ഇന്ത്യയില്‍ ട്രാൻസ്ജെൻഡർ വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ തസ്തികകളില്‍ സംവരണമുള്ള ഏക സംസ്ഥാനം കര്‍ണാടകയാണ്.