ഇന്ന് നിര്‍മ്മിതബുദ്ധിയുടെ അനന്തമായ സാധ്യതകളെക്കുറിച്ചാണ് ലോകം ചര്‍ച്ച ചെയ്യുന്നത്. സിനിമാ മേഖലയിലും എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടുളള പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. അടുത്തിടെ ഇന്ത്യന്‍ 2 എന്ന ചിത്രത്തില്‍ ഡീ ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് കമല്‍ഹാസന്റെ ചെറുപ്പകാലം ചിത്രീകരിച്ചിരുന്നു. ഇപ്പോഴിതാ സംഗീതരംഗത്തും എ ഐ പുതിയ ചരിത്രം സൃഷ്ടിക്കുകയാണ്.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത ലാൽ സലാം എന്ന ചിത്രത്തിന്‍റെ ഗാനങ്ങള്‍ റിലീസ് ചെയ്തത്. ചിത്രത്തിലെ 'തിമിരി എഴുദാ' എന്ന ഗാനം കേട്ടവരെല്ലാം അമ്പരന്നു. കാരണം ഗാനം ആലപിച്ചിരിക്കുന്നത് മണ്‍മറഞ്ഞ പ്രശസ്ത ഗായകരായ ബംബാ ബാക്കിയ, ഷാഹുൽ ഹമീദ് എന്നിവരാണ്. ഇവരുടെ ശബ്ദം എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് എആർ റഹ്മാൻ പുനസൃഷ്ടിക്കുകയായിരുന്നു. ഇന്ത്യന്‍ സിനിമയില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു പരീക്ഷണം. പലരും ഇത് പഴയ ഗാനത്തിന്റെ റീ മിക്സ് ആണെന്ന് വരെ കരുതി. ഗാനത്തിന്‍റെ വരികളെഴുതിയത് സ്നേഹൻ ആണ്. ദീപ്തി സുരേഷ്, അക്ഷയ ശിവകുമാർ എന്നിവരും ഇതേ ഗാനത്തിൽ ഗായകരായുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബംബാ ബാക്കിയയും ഷാഹുൽ ഹമീദും വിടപറഞ്ഞ കാലഘട്ടം ഏറെ വ്യതസ്തമാണ്. 2022 സെപ്റ്റംബറിലായിരുന്നു ബംബ ബാക്കിയ അന്തരിച്ചത്. അദ്ദേഹം അവസാനമായി ആലപിച്ചത് പൊന്നിയിൻ സെൽവനിലെ 'പൊന്നി നദി പാക്കണുമേ' എന്ന ഗാനമാണ്. എആർ റഹ്മാന്റെ നിരവധി ഗാനങ്ങൾ പാടിയ ഗായകരില്‍ ഒരാളായ ഷാഹുൽ ഹമീദ് 1997-ല്‍ ചെന്നൈയിലുണ്ടായ ഒരു കാറപകടത്തിലാണ് മരിച്ചത്.
വിഷ്ണു വിശാലും വിക്രാന്തും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ലാല്‍ സലാം. ക്രിക്കറ്റാണ് ചിത്രത്തിന്റെ പ്രമേയം. സിനിമയില്‍ രജനികാന്ത് അതിഥി വേഷത്തിലെത്തുന്നുമുണ്ട്. ഫെബ്രുവരി 9-ന് ചിത്രം തിയറ്ററുകളിൽ പ്രദര്‍ശനം ആരംഭിക്കും.