തൃശൂര്‍: കേരളത്തിലെ കോണ്‍ഗ്രസിന്റെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്ക് ഫെബ്രുവരി നാലിന് തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന മഹാസമ്മേളനത്തോടെ തുടക്കമാകുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തൃശൂര്‍ സന്ദര്‍ശനത്തിന് മറുപടി കൂടിയായിരിക്കും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പങ്കെടുക്കുന്ന മഹാസമ്മേളനം.
ഖാര്‍ഗെ പങ്കെടുക്കുന്നതോടെ രാഷ്ട്രീയമായി ബിജെപിയ്ക്ക് മറുപടി നല്‍കുക എന്നതും തൃശൂര്‍ മണ്ഡലത്തില്‍ മത്സരം കോണ്‍ഗ്രസും ബിജെപിയും തമ്മിലാണെന്ന രാഷ്ട്രീയ സന്ദേശം വ്യക്തമാക്കുക എന്നതും കോൺഗ്രസ് ലക്ഷ്യം വയ്ക്കുന്നു. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ പ്രധാന ശക്തി കേന്ദ്രങ്ങളിലൊന്നാണ് കേരളം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഫെബ്രുവരി നാലിന് ഞായറാഴ്ച വൈകുന്നേരം 3.30ന് നടക്കാനിരിക്കുന്ന സമ്മേളനത്തില്‍ ഒരു ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് വിവരം. സംസ്ഥാനത്തെ 25,177 ബൂത്തുകളില്‍ നിന്ന് ബൂത്ത് പ്രസിഡന്റ്, വനിതാ വൈസ് പ്രസിഡന്റ്, ബിഎല്‍എമാര്‍ എന്നിങ്ങനെ മൂന്ന് പേര്‍ അടങ്ങുന്ന 75000 ത്തില്‍ അധികം പ്രവര്‍ത്തകരും, മണ്ഡലം കമ്മിറ്റി മുതല്‍ എഐസിസി തലം വരെയുള്ള കേരളത്തിലെ ഭാരവാഹികളും സമ്മേളനത്തില്‍ പങ്കെടുക്കും. പരിപാടിയ്ക്ക് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താൻ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി യോഗം ചേരാന്‍ തീരുമാനിച്ചു. ബൂത്ത് തലത്തില്‍ നിന്നും പ്രവര്‍ത്തകരെ അനുനയിപ്പിച്ച് പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
അതേസമയം, ജനുവരി 16-നും 17-നും (ഇന്നും നാളെയും ) നരേന്ദ്രമോദി കൊച്ചിയിലുണ്ടാകും. നടനും എംപിയുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. കൊച്ചിൻ ഷിപ്പ്യാർഡുമായി ബന്ധപ്പെട്ട് 4,000 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കും. ഇതോടൊപ്പം കോച്ചിയില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോയും ഉണ്ടാകും. അതിനായി വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഒരുക്കുന്നത്. ലോകസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഈ മാസം ഇത് രണ്ടാമത്തെ തവണയാണ് മോദി കേരളത്തിലെത്തുന്നത്.