ഡൽഹി: ജനുവരി 22-ന് അയോധ്യയിൽ നടക്കാനിരിക്കുന്ന രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. 'ബിജെപിയുടെയും ആർഎസ്എസിന്റെയും നേതാക്കൾ ചേർന്ന് പൂർത്തിയാകാത്ത ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നത് തെരഞ്ഞെടുപ്പ് നേട്ടത്തിനുവേണ്ടി മാത്രമാണ്. 2019 ലെ സുപ്രീം കോടതി വിധിയേയും, ശ്രീരാമനെ ബഹുമാനിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ വികാരങ്ങളെയും മാനിച്ചുകൊണ്ടുതന്നെ ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. അതുകൊണ്ട് പരിപാടിക്ക് ക്ഷണം ലഭിച്ച അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെയും, മുതിര്‍ന്ന നേതാക്കളായ സോണിയ ഗാന്ധിയും അധീർ രഞ്ജൻ ചൗധരിയും ക്ഷണം ആദരപൂർവം നിരസിക്കുകയാണ്' എന്ന് കോണ്‍ഗ്രസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കോൺഗ്രസിന് ക്ഷണം ലഭിച്ച വിവരം ആദ്യം പുറത്തു വിടുന്നത് ദിഗ് വിജയ് സിംഗാണ്. ക്ഷണം സോണിയ ഗാന്ധി സന്തോഷത്തോടെ ക്ഷണം സ്വീകരിച്ചെന്നും സോണിയയോ അല്ലെങ്കിൽ അവർ നിർദ്ദേശിക്കുന്ന സംഘമോ അയോധ്യയിലേക്ക് പോകുമെന്നും ദ്വിഗ് വിജയ്സിംഗ് പറഞ്ഞിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്‍റെ നിലപാടിനെതിരെ 'ഇന്ത്യ' സഖ്യത്തിലെ പല കക്ഷികളും രംഗത്തുവന്നു. അതോടെ സമ്മര്‍ദ്ദത്തിലായ കോണ്‍ഗ്രസ് ഒരുപാട് ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം പ്രഖ്യാപിക്കുന്നത്. ഭക്തി വ്യക്തിപരമായ കാര്യമാണ്. പക്ഷേ, അയോധ്യയിലെ ക്ഷേത്രം ആർഎസ്എസ്സും ബിജെപിയും കാലങ്ങളായി രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് എന്നാണ് പാര്‍ട്ടിയുടെ നിലപാട്.