തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് സമരത്തിലേക്ക്. ഇന്ന് രാത്രി 8 മണി മുതല്‍ നാളെ രാവിലെ 6 മണി വരെയാണ് സമരം. ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് എന്ന സംഘടനയാണ് സമരത്തിന് ആഹ്വാനം ചെയ്തത്. സംസ്ഥാനത്തെ പമ്പുകള്‍ക്ക് നേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന ഗുണ്ടാ ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് സമരം. പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ മാര്‍ച്ച് 10 മുതല്‍ രാത്രി 10 മണി വരെ മാത്രമേ പമ്പുകള്‍ പ്രവര്‍ത്തിയ്ക്കു എന്ന് അസോസിയേഷന്‍ അറിയിച്ചു.
പമ്പുകള്‍ക്ക് ആശുപത്രി സംരക്ഷണ നിയമം പോലെയുള്ള നിയമനിര്‍മാണം കൊണ്ടുവരണമെന്നാണ് അസോസിയേഷന്‍റെ ആവശ്യം. എന്നാല്‍, കെഎസ്ആർടിസി, സപ്ലൈകോ പമ്പുകൾ തുറന്ന് പ്രവര്‍ത്തിക്കും. കെഎസ്ആർടിസിയുടെ 14 യാത്രാ ഫ്യൂവൽസ്സും 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. കോഴിക്കോട്, ചാലക്കുടി, മൂന്നാര്‍, ചേര്‍ത്തല, കിളിമാനൂര്‍, തിരുവനന്തപുരം ഈസ്റ്റ് ഫോര്‍ട്ട്, പറവൂര്‍, ഗുരുവായൂര്‍, മൂവാറ്റുപുഴ, പൊന്‍കുന്നം, തൃശ്ശൂര്‍, ചടയമംഗലം, വികാസ്ഭവന്‍ എന്നിവിടങ്ങളിലാണ് കെഎസ്ആര്‍ടിസിയുടെ യാത്രാ ഫ്യൂവല്‍ ഉള്ളത്.
പുതുവത്സര തലേന്ന് രാത്രി പമ്പ് അടച്ചിടുന്നത് ജനങ്ങളെ വലിയ ബുദ്ധിമുട്ടിലാക്കും. രാത്രി കാലങ്ങളില്‍ തുടര്‍ച്ചയായി പമ്പ് ജീവനക്കാര്‍ക്ക് നേരെ ആക്രമണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്ലാസ്റ്റിക് കുപ്പികളില്‍ ഇന്ധനം നല്‍കരുതെന്നാണ് നിയമം. എന്നാല്‍ രാത്രി സമയങ്ങളില്‍ കുപ്പിയുമായി എത്തുന്നവര്‍ ഇന്ധനം ആവശ്യപ്പെട്ട് പ്രശ്നം ഉണ്ടാക്കുന്നത് പതിവാണ്.