നാഗ്പൂര്‍: ബിജെപിയില്‍ ജനാധിപത്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിക്ക് ചോദ്യങ്ങൾ ഇഷ്ടമല്ലെന്നും മറ്റാരെയും കേൾക്കാൻ മോദി തയ്യാറാകില്ലെന്നും രാഹുൽ ആരോപിച്ചു. നാഗ്പൂരില്‍ കോണ്‍ഗ്രസിന്‍റെ 139-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാഗാന്ധി, പ്രിയങ്കാഗാന്ധി എന്നിവരും സംസാരിച്ചു.
'ലോക്സഭാ തിരെഞ്ഞെടുപ്പില്‍ രണ്ട് പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള യുദ്ധമാണ് വരാനിരിക്കുന്നത്. വാസ്തവത്തില്‍ ബിജെപിയില്‍ ഇപ്പോഴും ജനാധിപത്യമില്ല. പ്രധാനമന്ത്രി ആരെയും കേള്‍ക്കാന്‍ തയ്യാറല്ല. അദ്ദേഹത്തിന് ചോദ്യങ്ങളെ ഇഷ്ടമല്ല. രാജാവ് പറയുന്നത് പ്രജകള്‍ കേള്‍ക്കണമെന്ന അവസ്ഥയാണ്. എന്നാല്‍ ഞാന്‍ എല്ലാവരെയും കേള്‍ക്കാന്‍ തയ്യാറാണ്'- രാഹുൽ പറഞ്ഞു.
'ആര്‍എസ്എസിനും ബിജെപിക്കുമെതിരായ ഈ പോരാട്ടത്തില്‍ ഭയപ്പെടരുതെന്നും രാഹുൽ പറഞ്ഞു. കോണ്‍ഗ്രസില്‍ സാധാരണ പ്രവര്‍ത്തകനുപോലും നേതാക്കളെ ചോദ്യം ചെയ്യാനും അഭിപ്രായങ്ങള്‍ പറയാനും കഴിയും. പക്ഷെ ബിജെപിയില്‍ അത് നടക്കില്ല. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ പോയ എംപിമാരുടെ ഹൃദയം ഇപ്പോഴും കോൺഗ്രസിനൊപ്പമാണ്. മടുത്തു പോയെന്നും ബിജെപിയില്‍ അടിമത്തമാണുള്ളതെന്നും ഒരു ബിജെപി എംപി എന്നോട് പറഞ്ഞിരുന്നു'- അദ്ദേഹം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആർഎസ്എസ് ഇന്ത്യയെ സ്വാതന്ത്ര്യത്തിന് മുൻപുള്ള കാലഘട്ടത്തിലേക്കാണ് കൊണ്ട് പോകുന്നതെന്നും ബിജെപി ശതകോടീശ്വരന്മാർക്ക് നേട്ടമുണ്ടാക്കാൻ വേണ്ടി മാത്രമാണ് അവസരങ്ങള്‍ സൃഷ്ടിക്കുന്നതെന്നും രാഹുൽ ആരോപിച്ചു. ബിജെപിയുടെ ഭരണം കൊണ്ട് രാജ്യത്ത് പാവപ്പെട്ടവരുടെ എണ്ണം കൂടി. ഒബിസി, ദളിതര്‍, ആദിവാസികൾ തുടങ്ങിയവരെ പരിഗണിക്കുന്നില്ല. സ്ത്രീകളുടെ നേതൃത്വത്തില്‍ ധവള വിപ്ലവം, കർഷകരുടെ ഹരിത വിപ്ലവം, യുവാക്കളുടെ ഐടി വിപ്ലവം എന്നിവയിലൂടെ ജനങ്ങളെ ശാക്തീകരിക്കുകയാണ് കോണ്‍ഗ്രസിന്റെ പദ്ധതി. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ജാതി സെൻസസ് നടത്തുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.