ബംഗളുരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയ്‌ക്കെതിരെ 40,000 കോടി രൂപയുടെ അഴിമതി ആരോപിച്ച് ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്‌നല്‍. യെദ്യൂരപ്പ മുഖ്യമന്ത്രിയായിരുന്ന കാലത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മറവില്‍ വന്‍ അഴിമതി നടത്തിയെന്നാണ് ബിജെപി എംഎല്‍എയുടെ ആരോപണം. നിലവിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ അഴിമതി മറച്ചുവയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയാണ് യത്‌നല്‍ സ്വന്തം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിനെതിരെ ആരോപണമുന്നയിച്ചത്.
'45 രൂപയുടെ മാസ്‌കിന് 485 രൂപയുടെ ബില്ലാണ് അന്ന് നല്‍കിയത്. രോഗികളെ ചികിത്സിക്കാന്‍ ഇരുപതിനായിരം രൂപ നിരക്കില്‍ പതിനായിരം കിടക്കകള്‍ ബംഗളുരുവില്‍നിന്ന് വാടകയ്ക്ക് എടുത്തു. ഇരുപതിനായിരം രൂപയ്ക്ക് രണ്ട് കിടക്കകള്‍ വിലയ്ക്കുവാങ്ങാമായിരുന്നു. കൊവിഡിന് ചികിത്സ തേടിയെത്തിവരുടെ പേരില്‍ എട്ടുമുതല്‍ പത്തുലക്ഷം രൂപ വരെ വ്യാജ ബില്‍ തയ്യാറാക്കി തട്ടിപ്പുനടത്തി'- ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍ ആരോപിച്ചു. യെദ്യൂരപ്പയ്‌ക്കെതിരായ കൂടുതല്‍ തെളിവുകള്‍ അടുത്ത ദിവസങ്ങളില്‍ പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബിജെപി സംസ്ഥാന അധ്യക്ഷനായി യെദ്യൂരപ്പയുടെ മകന്‍ ബി വൈ വിജയേന്ദ്രയെ തെരഞ്ഞെടുത്തതിനു പിന്നാലെയാണ് യത്‌നാല്‍ ആരോപണം കടുപ്പിച്ചത്. ദേശീയ നേതൃത്വത്തെ ഭീഷണിപ്പെടുത്തിയാണ് യെദ്യൂരപ്പ വിജയേന്ദ്രയ്ക്ക് അധ്യക്ഷസ്ഥാനം തരപ്പെടുത്തിയതെന്ന് യത്‌നാല്‍ നേരത്തെ ആരോപിച്ചിരുന്നു. അധ്യക്ഷസ്ഥാനത്തേക്കും പ്രതിപക്ഷ നേതൃസ്ഥാനത്തേക്കും തന്നെ പരിഗണിക്കാതിരുന്നതാണ് യത്‌നാലിനെ ചൊടിപ്പിച്ചതെന്നാണ് റിപ്പോർട്ട്.