പട്‌ന: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഇന്ത്യാ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കാനുളള നീക്കത്തില്‍ തനിക്ക് അതൃപ്തിയുണ്ടെന്ന തരത്തിലുളള റിപ്പോര്‍ട്ടുകള്‍ തള്ളി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പ്രധാനമന്ത്രിയാകാന്‍ താല്‍പര്യമില്ലെന്ന് താന്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും ഇപ്പോള്‍ മുന്നോട്ടുവെച്ച പേരില്‍ തനിക്ക് വിയോജിപ്പില്ലെന്നും നിതീഷ് കുമാർ പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന ഇന്ത്യാ സഖ്യത്തിന്റെ യോഗത്തിനുശേഷം നിതീഷിന്റെ ആദ്യ പ്രതികരണമാണിത്.
'എനിക്ക് താൽപ്പര്യമില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. യോഗത്തില്‍ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഒരു നേതാവിനെ തീരുമാനിക്കണമെന്ന ചര്‍ച്ച വന്നപ്പോള്‍ എല്ലാവരും ഖാര്‍ഗെയുടെ പേര് നിര്‍ദേശിച്ചു. എനിക്കും അതില്‍ എതിര്‍പ്പില്ലായിരുന്നു'-നിതീഷ് കുമാർ പറഞ്ഞു. സീറ്റ് വിഭജന ക്രമീകരണങ്ങൾ വേഗത്തിലാക്കണമെന്ന് യോഗത്തിൽ പറഞ്ഞിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സഖ്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകളും നിതീഷ് കുമാര്‍ തള്ളി. നരേന്ദ്ര മോദി സർക്കാർ മാധ്യമങ്ങളെ കബളിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. താന്‍ എന്നും മാധ്യമപ്രവർത്തകരെ ബഹുമാനിക്കുന്ന ആളാണെന്നും കേന്ദ്ര മന്ത്രിയായിരുന്ന കാലം മുതൽ തന്നെ അറിയാവുന്നവർ ഇക്കാര്യം സാക്ഷ്യപ്പെടുത്തുമെന്നും ഭരണം മാറിയാല്‍ എല്ലാം ശരിയാകുമെന്നും നിതീഷ് കുമാർ കൂട്ടിച്ചേർത്തു.
ഇന്ത്യ മുന്നണി യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ഈ നിർദേശം മുന്നോട്ടുവെച്ചത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നിര്‍ദേശത്തെ അനുകൂലിക്കുകയും ചെയ്തു. എന്നാല്‍ ഈ തീരുമാനത്തില്‍ നിതീഷ് കുമാര്‍ അതൃപ്തനാണെന്നായിരുന്നു ബിജെപിയുടെ ആരോപണം.